ambati

കൊൽക്കത്ത: ഇന്ത്യൻ ക്രിക്കറ്റ് താരം അമ്പാട്ടി റായ്ഡു രഞ്ജി ട്രോഫി ഉൾപ്പെടെയുള്ള ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് വിരമിച്ചു. ഏകദിനത്തിലും ട്വന്റി - 20യിലും കൂടുതൽ ശ്രദ്ധിക്കുന്നതിനായാണ് ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 33 കാരനായ റായ്ഡു വിരമിക്കുന്നത്. ഇക്കാര്യം ഹൈദരാബാദ് ക്രിക്കറ്ര് അസോസിയേഷനെ റായ്ഡു അറിയിച്ചിട്ടുണ്ട്. അന്താരാഷ്ട്ര, ആഭ്യന്തര രംഗങ്ങളിൽ ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഇനി തന്റെ തീരുമാനമെന്നും തനിക്ക് അവസരം തന്ന ബി.സി.സി.ഐയ്ക്കും, ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷനും ബറോഡ ക്രിക്കറ്റ് അസോസിയേഷനും വിദർഭ ക്രിക്കറ്ര് അസോസിയേഷനും നന്ദി പറയുന്നതായും ആന്ധ്രാ ഗുണ്ടൂർ സ്വദേശിയായ റായ്ഡു വ്യക്തമാക്കി.

ഇന്ത്യയ്ക്കായി ടെസ്റ്റ് മത്സരങ്ങളിൽ കളിക്കാനായില്ലെങ്കിലും ആഭ്യന്തര ക്രിക്കറ്റിൽ 97 ഫസ്റ്ര് ക്ലാസ് മത്സരങ്ങളിൽ റായ്ഡു കളിച്ചിട്ടുണ്ട്. 16 സെഞ്ച്വറിയും 14 അർദ്ധ സെഞ്ച്വറിയും റായ്ഡു ഫസ്റ്റ് ക്ലാസിൽ അടിച്ചിട്ടുണ്ട്.

ഹൈദരാബാദിനായി കളിക്കുകയെന്നത് എപ്പോഴും അഭിമാനം നൽകുന്ന കാര്യമാണെന്നും എച്ച്.സി.എയും താരങ്ങളും നൽകുന്ന പിന്തുണ വിലമതിക്കാനാകാത്തതാണെന്നും റായ്ഡു പറഞ്ഞു. അതേസമയം റായ്ഡുവിന്റെ ടെസ്റ്റിൽ നിന്നുള്ള വിരമിക്കൽ ക്രിക്കറ്റ് വൃത്തങ്ങളിൽ വലിയ ആശ്ചര്യമാണുണ്ടാക്കിയത്. തമിഴ്നാടിനെതിരായ ഹൈദരാബാദിന്റെ അടുത്ത രഞ്ജി മത്സരത്തിൽ റായ്ഡു കളിക്കുമെന്നായിരുന്നു പ്രതീക്ഷ.