തിരുവനന്തപുരം: ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിച്ചാൽ ലിംഗനീതി നടപ്പിലാകില്ലെന്ന് പറഞ്ഞ കവി സുഗതകുമാരിക്കെതിരെ രൂക്ഷവിമർശനവുമായി എഴുത്തുകാരി കെ.ആർ.മീര രംഗത്തെത്തി. ലിംഗനീതി എന്ന പദത്തിലൂടെ ലിംഗമുള്ളവരുടെ നീതി എന്നാണോ കവി ഉദ്ദേശിക്കുന്നത് എന്നായിരുന്നു കെ.ആർ.മീരയുടെ ചോദ്യം.
കഴിഞ്ഞ ദിവസം നടന്ന ഒരു സ്വകാര്യ ചാനൽ ചർച്ചയ്‌ക്കിടെയാണ് സുഗതകുമാരി പരാമർശം നടത്തിയത്. ശബരിമലയിൽ പ്രവേശിച്ചത് കൊണ്ട് മാത്രം സ്ത്രീകളുടെ പദവി ഉയരുമോയെന്നും അവർ ചോദിച്ചിരുന്നു. ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന സുപ്രീം കോടതി വിധി തിടുക്കത്തിൽ നടപ്പിലാക്കുന്നതിന് പകരം സർക്കാർ എല്ലാവരുമായും ചർച്ച നടത്തി സമവായത്തിലെത്തുകയാണ് വേണ്ടത്. പരിസ്ഥിതി ലോല പ്രദേശമായ ശബരിമലയിലേക്ക് കൂടുതൽ പേരെ പ്രവേശിപ്പിക്കരുത്. സ്ത്രീകളും പുരുഷന്മാരും അടക്കം ആരും അവിടേക്ക് പോകരുതെന്നാണ് തന്റെ അഭിപ്രായമെന്നും അവർ പറഞ്ഞിരുന്നു.