കണ്ണൂർ: ഉദ്ഘാടനത്തിന് ഒരുങ്ങിയ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ അന്തിമഘട്ട ഒരുക്കങ്ങൾ മുഖ്യമന്ത്രി വിലയിരുത്തി. ആഗമന നിർഗമന ടെർമിനലുകൾ, ബാഗേജ് പരിശോധനാ സംവിധാനങ്ങൾ, എയർ ട്രാഫിക് കൺട്രോൾ ടവർ, സി.സി ടിവി കൺട്രോൾ റൂം എന്നിവയാണ് അദ്ദേഹം കാണാനെത്തിയത്.
യാത്രികരെ സ്വാഗതം ചെയ്യാനായി സാജു തുരുത്തിൽ തയ്യാറാക്കിയ 16.56 മീറ്റർ നീളവും 11 മീറ്റർ ഉയരവുമുള്ള തെയ്യരൂപം, മലബാറിലെ പ്രാദേശിക കലാരൂപങ്ങൾ ഉൾക്കൊള്ളിച്ച് ഹരീന്ദ്രൻ ചാലാട് ഒരുക്കിയ ചുവർ ചിത്രങ്ങൾ എന്നിവയും മുഖ്യമന്ത്രി വിലയിരുത്തി. തുടർന്ന് ഉദ്ഘാടനത്തിന്റെ ക്രമീകരണങ്ങളെ കുറിച്ച് മുതിർന്ന ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. ഡിസംബർ 9ന് രാവിലെ 10 മണിക്കാണ് ഉദ്ഘാടന ചടങ്ങ് നടക്കുക.
മന്ത്രിമാരായ ഇ.പി. ജയരാജൻ, കെ.കെ. ശൈലജ, രാമചന്ദ്രൻ കടന്നപ്പള്ളി, കിയാൽ എം.ഡി വി. തുളസീദാസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. സുമേഷ്, ജില്ലാ കളക്ടർ മീർ മുഹമ്മദലി, ഉത്തരമേഖലാ ഐ.ജി ബൽറാം കുമാർ ഉപാദ്ധ്യായ, എസ്.പി ജി. ശിവവിക്രം, വിമാനത്താവളം ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ കെ.പി. ജോസ്, ചീഫ് ഓപ്പറേറ്റിംഗ് എൻജിനിയർ ഷിബുകുമാർ, സി.ഐ.എസ്.എഫ് കമാൻഡർ ഡി.എസ്. ഡാനിയേൽ, ധൻരാജ് തുടങ്ങിയവർ മുഖ്യമന്ത്രിയോടൊപ്പമുണ്ടായിരുന്നു.