ചണ്ഡിഗഡ്: പഞ്ചാബിലെ സ്കൂളിലെ ശൗചാലയത്തിൽ സാനിറ്ററി പാഡ് കണ്ടെത്തിയതിനെത്തുടർന്നു പെൺകുട്ടികളുടെ വസ്ത്രമഴിച്ചു പരിശോധന നടത്തി. സംഭവത്തെ തുടർന്ന് അദ്ധ്യാപകരെ സ്ഥലം മാറ്റാൻ ഉത്തരവിട്ടു. പഞ്ചാബിലെ ഫാസിൽക്ക ജില്ലയിലെ കുണ്ടൽ ഗ്രാമത്തിലെ സർക്കാർ സ്കൂളിലാണ് മൂന്നു ദിവസം മുമ്പ് പെൺകുട്ടികളുടെ വസ്ത്രമഴിച്ച് പരിശോധന നടത്തിയത്. സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി കിഷൻ കുമാറിനോട് സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ മുഖ്യമന്ത്രി ക്യാപ്ടൻ അമരീന്ദർ സിംഗ് ആവശ്യപ്പെട്ടു. തിങ്കളാഴ്ചയ്ക്കകം റിപ്പോർട്ട് നൽകി നടപടിയെടുക്കണമെന്നാണു നിർദ്ദേശം.
ചില പെൺകുട്ടികൾ കരയുന്നതും അദ്ധ്യാപകരോടു പരാതി പറയുന്നതും സംബന്ധിച്ച വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സാനിറ്ററി പാഡുകൾ കളയാനുള്ള സൗകര്യമൊരുക്കാതെയും കുട്ടികളെ ബോധവത്കരിക്കാതെയും അദ്ധ്യാപകർ പരിശോധിക്കുകയായിരുന്നു. അന്വേഷണ റിപ്പോർട്ടിനുശേഷം ശിക്ഷാനടപടികൾ സ്വീകരിക്കുമെന്നും പഞ്ചാബ് സർക്കാർ വക്താവ് അറിയിച്ചു.