ശബരിമല:ശരണപാതയിലെ പ്രധാനപ്പെട്ട കേന്ദ്രങ്ങളിൽ പൊലീസിന്റെ നിരീക്ഷണ കാമറകൾക്കൊപ്പം മുഖം തിരിച്ചറിയാൻ കഴിയുന്ന 12 പ്രത്യേക കാമറകളും (ഫെയ്‌സ് ഡിറ്റക്‌ഷൻ കാമറ )സ്ഥാപിച്ചിട്ടുണ്ട്. സംഘർഷങ്ങളിലെ പ്രതികളടക്കം പൊലീസിന്റെ പട്ടികയിലുള്ളവർ ശബരിമലയിലെത്തിയാൽ മുഖം തിരിച്ചറിഞ്ഞു കസ്റ്റഡിയിലെടുക്കാനാണ് ഈ മുൻകരുതൽ. തുലാമാസ പൂജ സമയത്തെ സംഘർഷങ്ങളിൽ ഉൾപ്പെട്ട 450 പേരുൾപ്പെടെ 1500 പേരുടെ ചിത്രങ്ങൾ ഫേസ് ഡിറ്റക്‌ഷൻ സോഫ്റ്റ്വെയർ മുഖേന കാമറയിൽ ഉൾപ്പെടുത്തി. അക്രമങ്ങളുമായി ബന്ധപ്പെട്ട് പൊലീസ് തയാറാക്കിയ ആൽബത്തിൽ ഉൾപ്പെട്ട് ഒളിവിൽ കഴിയുന്ന 350ലേറെപ്പേരും ഇതിലുൾപ്പെടും. നിലയ്ക്കൽ, പമ്പ, സന്നിധാനം, കാനനപാത എന്നിവിടങ്ങളിലാണ് ഫേസ് ഡിറ്റക്‌ഷൻ കാമറകളും സ്ഥാപിച്ചിരിക്കുന്നത്. ആൽബത്തിൽ ഉൾപ്പെട്ടവർ എത്തിയാൽ കാമറ അവരുടെ മുഖം തിരിച്ചറിഞ്ഞ് പൊലീസ് കൺട്രോൾ റൂമിൽ മുന്നറിയിപ്പ് എത്തും. അവരെ കസ്റ്റഡിയിലെടുക്കാനും നിർദേശമുണ്ട്. 4000 പേരാണ് പൊലീസ് നിരീക്ഷണത്തിലുള്ളത്.
മാദ്ധ്യമങ്ങളെ കടത്തിവിട്ടു
ശബരിമലയിലേക്ക് എത്തിയ മാദ്ധ്യമ പ്രവർത്തകരെ ഇന്നലെയും തടഞ്ഞുവെങ്കിലും രാത്രി 8.30 ഒാടെ കർശന പരിശോധനയ്ക്കുശേഷം പമ്പയിലേക്ക് കടത്തിവിട്ടു. ശനിയാഴ്ച നിലയ്ക്കലിന് ഒരു കിലോമീറ്റർ മുൻപാണ് തടഞ്ഞത്. ഇന്നലെ ഇലവുങ്കലിനും നിലയ്ക്കലിനുമിടയിൽ കാട്ടാനകൾ ഇറങ്ങുന്ന സ്ഥലത്ത് മാദ്ധ്യമ പ്രവർത്തകരെ തടഞ്ഞത് പ്രതിഷേധത്തിനിടയാക്കി. മാദ്ധ്യമങ്ങളെ തടയുന്നില്ലെന്ന് ഡി.ജി.പി പറഞ്ഞെങ്കിലും മുകളിൽ നിന്ന് നിർദ്ദേശം കിട്ടിയില്ലെന്നാണ് തടഞ്ഞ പൊലീസുകാർ പറഞ്ഞത്.
ശബരിമല: ദർശനത്തിനെത്തുന്ന ഭക്തരെ ഇന്നുച്ചയ്ക്ക് 12നു ശേഷം പമ്പയിൽ നിന്ന് സന്നിധാനത്തേക്കു കടത്തിവിടും. മാദ്ധ്യമ പ്രവർത്തകരെ രാവിലെ ആറു മുതൽ കടത്തിവടുമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.