ps-sreedaran-pillai

തിരുവനന്തപുരം: ശബരിമല വിഷയത്തിൽ യുവമോർച്ച പരിപാടിയിൽ സംസാരിച്ച കാര്യങ്ങളിൽ ഉറച്ച് നിൽക്കുന്നുവെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ പി.എസ്.ശ്രീധരൻപിള്ള പറഞ്ഞു. ജനസേവനത്തിനുള്ള സുവർണ അവസരമെന്ന് പറഞ്ഞത് മാദ്ധ്യമങ്ങൾ വളച്ചൊടിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം നടത്തിയ പ്രസംഗം ഇപ്പോൾ വാർത്തയാക്കിയതിന് പിന്നിൽ മാദ്ധ്യമ പ്രവർത്തകർക്കിടയിലെ സി.പി.എം ഫ്രാക്‌ഷനാണെന്നും അദ്ദേഹം ആരോപിച്ചു.

സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ ഡ‌ൽഹി എ.കെ.ജി സെന്ററിൽ വച്ച് ആക്രമിച്ചതിന് പിന്നിൽ ആർ.എസ്.എസാണെന്ന് വരുത്തി തീർത്തത് സി.പി.എമ്മുകാരായ 12 മാദ്ധ്യമ പ്രവർത്തകരാണ്. ബി.ജെ.പിക്കെതിരെ മാദ്ധ്യമങ്ങൾ കൂട്ടായി പ്രവർത്തിക്കുകയാണ്. ബി.ജെ.പിക്കെതിരെ മാദ്ധ്യമങ്ങൾക്ക് പ്രത്യേക അജണ്ടയുണ്ട്. തന്റെ പ്രസംഗം കഴിഞ്ഞ ദിവസങ്ങളിൽ തന്നെ സാമൂഹ്യ മാദ്ധ്യമങ്ങളിൽ പ്രചരിച്ചതാണ്. എന്നാൽ അതിനെ ഇപ്പോൾ വാർത്തയാക്കുന്നതിന് പിന്നിൽ ദുരുദ്യേശമാണ്. പുതിയ സംഭവമെന്ന രീതിയിൽ മാദ്ധ്യമങ്ങൾ അത്​ കാണിക്കുന്നത്​ നാണക്കേടാണ്​. സ്വതന്ത്ര മാദ്ധ്യമ പ്രവർത്തനത്തിന് ഇത് അപകടകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.