തിരുവനന്തപുരം: പാർക്കിംഗിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ റോഡിലേക്ക് തള്ളിയിട്ട യുവാവ് മരിച്ച സംഭവത്തിൽ നെയ്യാറ്റിൻകര ഡി.വൈ.എസ്.പി ഹരികുമാറിനെതിരെ കൊലക്കുറ്റം ചുമത്തി. ജില്ലാ ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പിക്കാണ് അന്വേഷണ ചുമതല. അന്വേഷണത്തിന്റെ ഭാഗമായി ഹരികുമാറിനെ ചുമതലകളിൽ നിന്നും മാറ്റിയിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെ നെയ്യാറ്റിൻകര കൊടങ്ങാവിളയിൽ വച്ചുണ്ടായ വാക്ക് തർക്കത്തിനൊടുവിലാണ് കൊടങ്ങാവിള കാവുവിള വീട്ടിൽ സനൽ (32) മരിച്ചത്.
ഡിവൈ.എസ്.പി ഹരികുമാർ ജുവലറി ഉടമയായ കൊടങ്ങാവിള സ്വദേശി ബിനുവിന്റെ വീട്ടിൽ പോയി മടങ്ങുമ്പോഴായിരുന്നു സംഭവം. സമീപത്തെ ഒരു വീടിന് മുന്നിൽ മറ്റ് വാഹനങ്ങൾക്ക് പോകാൻ കഴിയാത്ത വിധം കാർ പാർക്ക് ചെയ്‌ത ശേഷമാണ് ഡിവൈ.എസ്.പി പോയത്. കുറച്ച് കഴിഞ്ഞ് തിരിച്ചെത്തിയ ഡിവൈ.എസ്.പിയും സമീപവാസിയായ സനലും തമ്മിൽ ഇത് സംബന്ധിച്ച് വാക്ക് തർക്കമുണ്ടായി. മഫ്‌തിയിലായതിനാൽ ഡിവൈ.എസ്.പിയെ തിരിച്ചറിയാൻ സനലിന് കഴിഞ്ഞില്ല. തർക്കത്തിനിടെ ഡിവൈ.എസ്.പി ഹരികുമാർ സനലിനെ റോഡിലേക്ക് പിടിച്ച് തള്ളുകയായിരുന്നു. റോഡിലേക്ക് വീണ സനലിനെ മറ്റൊരു കാർ ഇടിച്ച് തെറിപ്പിച്ചു.
ഗുരുതരമായി പരിക്കേറ്റ സനലിനെ നെയ്യാറ്റിൻകര പൊലീസും നാട്ടുകാരും ചേർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇതിനിടെ ഡിവൈ.എസ്.പിയെ സുഹൃത്ത് ബിനു സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുത്തി. മാത്രമല്ല ഡിവൈ.എസ്.പിയുടെ കാറും മാറ്റി. പരിക്കേറ്റ യുവാവിനെ ഡിവൈ.എസ്.പി ആശുപത്രിയിലെത്തിച്ചില്ലെന്നും ഇയാളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടും നാട്ടുകാർ കൊടങ്ങാവിളയിൽ ഇന്നലെ രാത്രി വൈകിയും റോഡ് ഉപരോധിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് ബി.ജെ.പി നെയ്യാറ്റിൻകര താലൂക്കിൽ ഇന്ന് രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെ ഹർത്താലിന് ആഹ്വാനം ചെയ്‌തിരിക്കുകയാണ്.