ശബരിമലയിലെ സംഭവങ്ങൾ സുവർണ്ണാവസരമാണെന്ന് പ്രസംഗിച്ച ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്റെ പ്രസംഗം കേട്ട് കേരള ജനത ഞെട്ടിയെന്ന് മന്ത്രി എം.എം.മണി. വക്രബുദ്ധിയിലും, കലാപത്തിന് തിരികൊളുത്താനും അമിത് ഷായെക്കാലും മുന്നിലാണ് താനെന്ന് ശ്രീധരൻ പിള്ള തെളിയി്ച്ചിരിക്കുകയാണ്. കുപ്രചാരണങ്ങളിലൂടെ മത വികാരം ഇളക്കി ജനങ്ങളെ തമ്മിലടിപ്പിച്ച് അധികാരത്തിൽ കയറാൻ വർഷങ്ങളായി ബി.ജെ.പി രാജ്യത്ത് പയറ്റുന്ന കുതന്ത്രമാണിതെന്നും മന്ത്രി ആരോപിക്കുന്നു. ഈ മാർഗം കേരളത്തിൽ പരീക്ഷിച്ച് സർക്കാരിനെ വലിച്ചു താഴെയിടാനുമുള്ള സുവർണ്ണാവസരമായി ശബരിമലയെ മാറ്റാനാണ് ശ്രീധരൻ പിള്ള കണക്ക് കൂട്ടിയത്. മാനസിക വിഭ്രാന്തി ഉള്ള ഒരാളിൽ നിന്നു പോലും ഉണ്ടാകാത്ത രീതിയിൽ ഹീനമായ കുതന്ത്രങ്ങളും പ്രവൃത്തിയുമാണ്. സർക്കാരിന്റെയും പൊലീസിന്റെയും ധീരവും സമചിത്തതയോടെയുമുള്ള ഇടപെടലുകൾ കൊണ്ടാണ് ബി.ജെ.പിയുടെ പ്ലാൻ സുവർണ്ണാവസരം നടക്കാതെ പോയതെന്നും ഇതിൽ പിള്ളയും കൂട്ടരും ദു:ഖിതരാണെന്ന് മന്ത്രി എം.എം.മണി പരിഹസിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
“ശബരിമല വിഷയം ഒരു സുവർണ്ണാവസരമാണ്, തന്റെ തന്ത്രത്തിൽ ചില സംഘടനകൾ പെട്ടു” – വക്രബുദ്ധിയിലും, കലാപത്തിനു തിരി കൊളുത്തുന്നതിലും അമിത് ഷായേക്കാൾ മുന്നിൽ താൻ തന്നെയെന്ന് തെളിയിക്കുന്ന, കേരളത്തിലെ ബി.ജെ.പി. അദ്ധ്യക്ഷൻ ശ്രീധരൻ പിള്ള യുവമോർച്ചയുടെ വേദിയിൽ നടത്തിയ പ്രസംഗം കേട്ട് കേരള ജനത ഞെട്ടി. കുപ്രചാരണങ്ങളിലൂടെ മത വികാരം ഇളക്കി ജനങ്ങളെ തമ്മിലടിപ്പിച്ച് അതുവഴി വോട്ട് നേടി അധികാരത്തിൽ വരാൻ ശ്രമിക്കുക എന്നത് ബി.ജെ.പി.യും സംഘപരിവാർ കക്ഷികളും വർഷങ്ങളായി ഇന്ത്യ മുഴുവൻ പയറ്റുന്ന കുതന്ത്രമാണ്. ഇപ്പോൾ കേരളത്തിൽ പരീക്ഷിക്കുന്നതും അതേ കുതന്ത്രമാണ്. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ശ്രീധരൻ പിള്ള നടത്തിയ വെളിപ്പെടുത്തലുകൾ അത് തെളിയിച്ചു കഴിഞ്ഞു. വിശ്വാസത്തിന്റെ പേരിൽ കുതന്ത്രങ്ങൾ മെനഞ്ഞ് ഏതു രീതിയിലും വർഗ്ഗീയത ആളിക്കത്തിച്ച് കലാപം ഉണ്ടാക്കുകയും, അതുവഴി നാട് കത്തിച്ച് ഏതാനും പേരെ കൊലയ്ക്കിരയാക്കുകയും, സർക്കാരിനെ 'വലിച്ചു താഴെയിടാനുമുള്ള സുവർണ്ണാവസരം' പ്ലാൻ ചെയ്യുകയുമായിരുന്നു ശ്രീധരൻ പിള്ള. മാനസിക വിഭ്രാന്തി ഉള്ള ഒരാളിൽ നിന്നു പോലും ഉണ്ടാകാത്ത രീതിയിൽ ഹീനമായ കുതന്ത്രങ്ങളും പ്രവൃത്തികളുമാണ്, പ്രത്യേകിച്ച് ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് ശേഷം ശ്രീധരൻ പിള്ളയിൽ നിന്നുമുണ്ടാകുന്നത്. ഈ ലക്‌ഷ്യം നേടാൻ സംഘപരിവാർകാർ സ്വീകരിച്ച കുതന്ത്രത്തിനൊപ്പം, 'നടയടയ്ക്കൽ’ ഭീഷണി പ്രഖ്യാപിച്ച് കലാപ അന്തരീക്ഷത്തിലേക്ക് നയിക്കുന്നതിന് പിന്തുണ നൽകാൻ ശബരിമല തന്ത്രിയും കൂട്ടരും തയ്യാറായി എന്നത് കുറ്റകരവും, പ്രതിഷേധാർഹവും, ലജ്‌ജാകരവുമാണ്. ‘തന്റെ തന്ത്രത്തിൽ ചില സംഘടനകൾ പെട്ടു’ എന്ന് പിള്ള പറയുന്നത് ആരെയൊക്കെ ഉദ്ദേശിച്ചാണ് എന്നുള്ളത് വ്യക്തമാണ്. ഈ സമരത്തിനു പിന്തുണ പ്രഖ്യാപിച്ചു നിൽക്കുന്ന സംഘടനകൾ ഇത് മനസ്സിലാക്കുന്നത് നന്നായിരിക്കും. കോടതി അലക്ഷ്യവും, ഭരണഘടനാ ലംഘനവും തങ്ങളെ ബാധിക്കില്ലെന്നാണ് ഇവിടത്തെ ബി.ജെ.പി. അദ്ധ്യക്ഷന്റെ നിലപാട്. അഖിലേന്ത്യാ അദ്ധ്യക്ഷനേക്കാൾ ഒട്ടും മോശമാകാത്ത നിലപാട് തന്നെ. ഇതെല്ലാം നോക്കുമ്പോൾ ബി.ജെ.പി.യുടെ അഖിലേന്ത്യാ അദ്ധ്യക്ഷനാകാൻ എന്തുകൊണ്ടും യോഗ്യൻ കേരളത്തിലെ ബി.ജെ.പി. അദ്ധ്യക്ഷൻ ശ്രീധരൻ പിള്ള തന്നെയാണ്.
സർക്കാരിന്റെയും, പോലീസിന്റെയും ധീരവും സമചിത്തതയോടെയുമുള്ള ഇടപെടലുകൾ കൊണ്ട് ‘പ്ലാൻ എ.ബി.സി’ പൊളിച്ചതു പോലെ ‘പ്ലാൻ സുവർണ്ണാവസരം’ പൊളിച്ചതിലും പിള്ളയും കൂട്ടരും ദു:ഖിതരാണ്. ഇവർ ഒന്ന് മനസ്സിലാക്കുന്നത് നന്നായിരിക്കും. ഇത്തരം കുതന്ത്രങ്ങൾക്കു പിന്നിലെ ‘സംഘപരിവാർ ചതി’ മനസ്സിലാക്കാൻ കഴിയുന്നവരാണ് കേരളീയ സമൂഹം.