കൊച്ചി : ജോലി അന്വേഷിച്ച് കേരളത്തിലേക്ക് എത്തുന്ന ഇതര സംസ്ഥാന തൊഴിലാളികളിൽ ബംഗ്ലാദേശികളും. ഇതര സംസ്ഥാന തൊഴിലാളികളിൽ ഇവരുടെ സാന്നിദ്ധ്യം മുൻപും തെളിഞ്ഞിട്ടുണ്ടെങ്കിലും ഇവരുടെ എണ്ണം വളരെ വലുതാണെന്ന് പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കേരളത്തിൽ നിന്നും ആയിരക്കണക്കിന് ഫോൺ കോളുകളാണ് ബംഗ്ലാദേശിലേക്ക് വിളിക്കുന്നതെന്ന് സൈബർ പൊലീസ് കണ്ടെത്തി. വ്യാജമായി നിർമ്മിക്കുന്ന തിരിച്ചറിയൽ രേഖകളുമായിട്ടാണ് ഇവർ കേരളത്തിൽ താവളം തേടുന്നത്. ഇവരിൽ കുറ്റവാസനയുള്ള നിരവധിപേർ ഉൾപ്പെടുന്നത് പൊലീസിന് തലവേദനയായി മാറിയിരിക്കുകയാണ്.
ഇതര സംസ്ഥാന തൊഴിലാളികൾ പ്രതിചേർക്കപ്പെട്ട പല കേസുകളിലും അന്വേഷണ ഉദ്യോഗസ്ഥർ ബംഗ്ലാദേശികളുടെ പങ്ക് കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ സെപ്ടംബറിൽ കണ്ണൂരിൽ മാദ്ധ്യമപ്രവർത്തകനെയും ഭാര്യയെയും കെട്ടിയിട്ട് ക്രൂരമായി മർദ്ദിച്ച് വീട് കൊള്ളയടിച്ചവരെ അന്വേഷിച്ച് ഇറങ്ങിയ പൊലീസ് രാജ്യത്തിന്റെ അതിർത്തിവരെ പ്രതികളെ പിന്തുടർന്നിരുന്നു. എന്നാൽ അതിർത്തി കടന്ന് ഇവർ ബംഗ്ലാദേശിലെത്തിയതിനാൽ പൊലീസിന് ഇവരെ പിടികൂടാൻ കഴിഞ്ഞിരുന്നില്ല.