karnataka-election

ബംഗളൂരു: ഏറെ അനിശ്ചിത്വങ്ങൾക്കൊടുവിൽ അധികാരത്തിലേറിയ കോൺഗ്രസ് - ജെ.ഡി.എസ് സഖ്യസർക്കാരിന്റെ വിലയിരുത്തലാകുമെന്ന് കരുതിയ ഉപതിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് വൻ തിരിച്ചടി. ഉപതിരഞ്ഞെടുപ്പ് നടന്ന അഞ്ചിൽ നാലിടത്തും കോൺഗ്രസ് - ജെ.ഡി.എസ് സ്ഥാനാർത്ഥികൾ വിജയിച്ചു. ഷിമോഗയിൽ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ ബി.എസ്.യെദ്യൂരപ്പയുടെ മകൻ ബി.വൈ രാഘവേന്ദ്രയെ മാത്രമാണ് ബി.ജെ.പിക്ക് വിജയിപ്പിക്കാനായത്. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയെ നേരിടാൻ പ്രതിപക്ഷ മുന്നണിയ്‌ക്ക് ആത്മവിശ്വാസം നൽകുന്നത് കൂടിയാണ് ഇന്നത്തെ തിരഞ്ഞെടുപ്പ് ഫലം. രാമനഗര നിയമസഭാ സീറ്റിൽ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ ഭാര്യ അനിത കുമാരസ്വാമിയും ബെല്ലാരിയിൽ കോൺഗ്രിന്റെ വി.എസ്. ഉഗ്രപ്പയും മികച്ച ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.

അതേസമയം, ബെല്ലാരി മണ്ഡലത്തിൽ ഇത്തവണ കോൺഗ്രസ് ജെ.ഡി.എസ് സഖ്യസ്ഥാനാർത്ഥി വിജയിച്ചത് ബി.ജെ.പിക്ക് വൻ തിരിച്ചടിയാണ്. റെഡ്ഡി സഹോദരന്മാരുടെ ശക്തികേന്ദ്രമായിരുന്ന ബെല്ലാരി 2004 മുതൽ ബി.ജെ.പിയെ തുണച്ച മണ്ഡലമാണ്. 2014ൽ ശ്രീരാമുലു 85,144 വോട്ടിന് ജയിച്ച സീറ്റ് കൂടിയാണ് ബെല്ലാരി. അഭിമാനപ്പോരാട്ടത്തിന് തന്റെ സഹോദരിയായ ജെ.ശാന്തയെയാണ് അദ്ദേഹം രംഗത്തിറക്കിയത്. നേരത്തെ 2009ൽ ശാന്ത ബെല്ലാരിയിൽനിന്ന് ലോക്സഭയിലേക്ക് വിജയിച്ചിരുന്നു. 2018ലെ ഉപതിരഞ്ഞെടുപ്പിലും ഇതാവർത്തിക്കാമെന്നായിരുന്നു ബി.ജെ.പിയുടെ പ്രതീക്ഷ. എന്നാൽ കോൺഗ്രസ്‌ - ജെ.ഡി.എസ് സഖ്യത്തിന്റെ തിരഞ്ഞെടുപ്പ് പ്രചരണം കോൺഗ്രസ് നേതാവ് ഡി. ശിവകുമാർ ഏറ്റെടുത്തതോടെ കാര്യങ്ങൾ മാറിമറഞ്ഞു.

1999ൽ കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധിയും ഇപ്പോഴത്തെ കേന്ദ്രമന്ത്രിയുമായ സുഷമാ സ്വരാജും തമ്മിൽ അഭിമാന പോരാട്ടം നടന്ന സ്ഥലമാണ് ബെല്ലാരി. അന്ന് സോണിയാ ഗാന്ധി സുഷമയ്‌ക്കെതിരെ അട്ടിമറി വിജയം നേടിയെങ്കിൽ 2004ൽ ബി.ജെ.പി മണ്ഡലം തിരിച്ചുപിടിച്ചു. കർണാടക ബി.ജെ.പിയിലെ ശക്തനായ നേതാവ് ശ്രീരാമലുവിന്റെ അടുത്ത അനുയായികളായ ബെല്ലാരി സഹോദരന്മാരാണ് പിന്നീട് ബെല്ലാരി മണ്ഡലം അടക്കിഭരിച്ചത്. എന്നാൽ കോൺഗ്രസ് നേതാവ് ഡി.ശിവകുമാറിന്റെ തന്ത്രങ്ങൾക്ക് മുന്നിൽ ഇതെല്ലാം മാറിമറിയുകയായിരുന്നു. ഷിമോഗയിൽ ബി.എസ്.രാഘവേന്ദ്രയ്‌ക്ക് വിജയിക്കാൻ ആയെങ്കിലും ഭൂരിപക്ഷം കുറ‌ഞ്ഞത് ബി.ജെ.പി കേന്ദ്രങ്ങളെ ആശങ്കയിലാഴ്‌ത്തിയിട്ടുണ്ട്.

മണ്ഡലവും വിജയിച്ച സ്ഥാനാർത്ഥികളും ഇങ്ങനെ

ബെല്ലാരി (ലോക്‌സഭാ മണ്ഡലം): വി.എസ്. ഉഗ്രപ്പ (കോൺഗ്രസ്)

ശിവമോഗ (ലോക്‌സഭാ മണ്ഡലം): ബി.വൈ.രാഘവേന്ദ്ര (ബി.ജെ.പി)

മാണ്ഡ്യ (ലോക്‌സഭാ മണ്ഡലം): ശിവരംഗൗഡ (ജെ.ഡി.എസ്)

രാമങ്കര (നിയമസഭാ മണ്ഡലം): അനിത കുമാരസ്വാമി (ജെ.ഡി.എസ്)

ജാമഖണ്ഡി (നിയമസഭാ മണ്ഡലം): ആനന്ദ് സിദ്ധു ന്യാമഗൗഡ (കോൺഗ്രസ്)