police

നെയ്യാറ്റിൻകര: ജുവലറി ഉടമയും കരാറുകാരനുമായ ബിനുവിന്റെ വീട്ടിൽ ഡിവൈ.എസ്.പിയുടെ നിത്യസന്ദർശനത്തിൽ ദുരൂഹത. നെയ്യാറ്റിൻകരയിൽ ചുമതലയേറ്റത് മുതൽ ബിനുവിന്റെ വീട്ടിൽ രാത്രികാലങ്ങളിൽ പലപ്പോഴും ഡിവൈ.എസ്.പി വന്നുപോകാറുണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു. സ്വകാര്യ വാഹനത്തിലായിരുന്നു സന്ദർശനം. എട്ടുമാസം മുമ്പ് ബിനുവിന്റെ അയൽവാസിയായ മണ്ണ് കടത്തുകാരനിൽ നിന്ന് ഡിവൈ.എസ്.പി കൈക്കൂലി വാങ്ങുന്നത് ആരോ രഹസ്യമായി കാമറയിൽ പകർത്തി വിജിലൻസിന് കൈമാറിയിരുന്നു. ഈ കേസിൽ സാക്ഷിയാണ് ബിനു. ഇതുമായി ബന്ധപ്പെട്ട് വിജിലൻസ് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഡിവൈ.എസ് പി ബിനുവിന്റെ വീട്ടിൽ സന്ദർശനം പതിവാക്കിയത്. രാത്രി കാലങ്ങളിൽ ഇവിടെ എത്തുന്ന ഡിവൈ.എസ്.പി ഏറെ നേരം ഇവിടെ ചെലവഴിച്ചിട്ടാണ് മടങ്ങാറുള്ളതെന്ന് പറയപ്പെടുന്നു. ഇന്നലെ ഇത്തരത്തിൽ ഇവിടെ എത്തി മടങ്ങിപോകുമ്പാൾ വാഹനം പാർക്ക് ചെയ്തതിനെ ചൊല്ലിയുണ്ടായ തർക്കമാണ് കയ്യാങ്കളിയിലും മരണത്തിലും കലാശിച്ചത്.