കോഴിക്കോട്: ശബരിമലയിലെ ക്രമസമാധാന നിയന്ത്രണം പൊലീസിന്റെ കയ്യിൽ തന്നെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവർത്തിക്കുന്നതിനിടെ ആർ.എസ്.എസ് നേതാവ് വത്സൻ തില്ലങ്കേരി ഭക്തരെ നിയന്ത്രിക്കുന്ന വീഡിയോ പുറത്തായി. ചൊവ്വാഴ്‌ച രാവിലെ തൃശൂർ സ്വദേശിനികളായ സ്ത്രീകൾക്കെതിരെ പ്രതിഷേധം ഉണ്ടായപ്പോഴാണ് ഇവരെ നിയന്ത്രിക്കാനായി പൊലീസിന്റെ തന്നെ മൈക്രോ ഫോൺ സംവിധാനം ഉപയോഗിച്ചത്. കേരളാ പൊലീസിന്റെ മെഗാഫോൺ ഒരു പൊലീസുകാരൻ തന്നെയാണ് പിടിച്ചുകൊടുത്തത്. ഇതും വിമർശനങ്ങൾക്ക് കാരണമായിട്ടുണ്ട്.
വത്സൻ തില്ലങ്കേരി ഭക്തരെ നിയന്ത്രിക്കുന്നു
ശബരിമലയിലും പ്രദേശങ്ങളിലും നിരോധനാജ്ഞ നിലനിൽക്കുന്നുണ്ടെങ്കിലും പ്രതിഷേധക്കാരെ നിയന്ത്രിക്കാൻ പൊലീസിന് കഴിയുന്നില്ലെന്നാണ് വിവരം. ഇന്ന് രാവിലെ മാദ്ധ്യമ പ്രവർത്തകർക്ക് നേരെ അക്രമണമുണ്ടായപ്പോഴും പൊലീസുകാർ ഇടപെട്ടിരുന്നില്ല. പരമാവധി പ്രകോപനം ഒഴിവാക്കാനാണ് പൊലീസിന്റെ നീക്കമെന്നാണ് സൂചന. രാവിലെ നടന്ന പ്രതിഷേധങ്ങൾക്കിടെ സേനാംഗങ്ങൾക്ക് നേരെ കൈയേറ്റമുണ്ടായപ്പോഴും പരമാവധി സംയമനം പാലിക്കുന്ന നിലപാടാണ് പൊലീസുകാർ സ്വീകരിച്ചത്.
അതേസമയം, ശബരിമലയിലെ ക്രമസമാധാനത്തിന്റെ നിയന്ത്രണം പൊലീസിനാണെന്ന് മുഖ്യമന്ത്രി കോഴിക്കോട് പറഞ്ഞു. നാടിന്റെ സമാധാനം തകർക്കാൻ ഉദ്ദേശിക്കുന്നവരാണ് ശബരിമലയിൽ തങ്ങി പ്രശ്‌നങ്ങളുണ്ടാക്കുന്നത്. എന്നാൽ ഇത് കേരളത്തിന്റെ മണ്ണിൽ നടക്കില്ലെന്ന് ഇക്കൂട്ടർ ഓർക്കണം. ചിലപ്പോൾ അത് കേരളത്തിന് പുറത്ത് നടന്നിട്ടുണ്ടാകുമെന്നും അദ്ദേഹം മാദ്ധ്യമ പ്രവർത്തകരോട് വ്യക്തമാക്കി.