കൊൽക്കത്ത: ദക്ഷിണേശ്വർ ക്ഷേത്രത്തിലേക്കുള്ള ആകാശപാത ഉദ്ഘാടനം ചെയ്യവെയാണ് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ബി.ജെ.പി യെ വിമർശിച്ചത്. രാഷ്ട്രീയത്തിൽ മതം കലർത്തി ജനങ്ങളെ അവർ ഭിന്നിപ്പിക്കുകയാണ് മമത അഭിപ്രായപ്പെട്ടു. അറുപത്കോടി മുതൽ മുടക്കിൽ നിർമ്മിച്ച ആകാശപാത ഭക്തജനങ്ങൾക്ക് ഉപകാരപ്രദമാണ്. ദിവസേന ആയിരക്കണക്കിന് ഭക്തജനങ്ങളാണ് ക്ഷേത്രത്തിലെത്തുന്നത്. ഇവരുടെ യാത്രാക്ലേശം കുറയ്ക്കാനാണ് വികസനങ്ങൾ കൊണ്ടുവരുന്നത്. എന്നാൽ ഇത്തരത്തിലുള്ള വികസനങ്ങൾ ബി.ജെ.പി പോലുള്ള പാർട്ടികൾ മുടക്കാൻ ശ്രമിക്കുകയാണ്. ഭക്തിപരമായ കാര്യങ്ങൾ വ്യക്തി സ്വാതന്ത്ര്യമാണ്, പക്ഷേ ഉത്സവാഘോഷങ്ങൾ എല്ലാവർക്കും പങ്കെടുക്കാനുള്ളതാണ് മമത പറഞ്ഞു.ദക്ഷിണേശ്വർ ക്ഷേത്രം ഉടൻ തന്നെ അന്താരാഷ്ട്ര തീർത്ഥാടന കേന്ദ്രമായി മാറും. അതിനാൽ താരകേശ്വർ, താരാപിത് എന്നിവിടങ്ങളിലും ആകാശപാതകൾ നിർമ്മിക്കും മമത പറഞ്ഞു.
340 മീറ്റർ നീളവും 10മീറ്റർ വീതിയുമുള്ള പാതയ്ക്ക് പതിനാല് എസ്കലേറ്ററുകളും നാല് ലിഫ്റ്റ് സൗകര്യവുമുണ്ട്. നിർമ്മാണക്കമ്പനികൾ ഉടൻ തന്നെ ഇവിടെ പ്രകാശ ശബ്ദ വിന്യാസങ്ങൾ സംഭാവനയായി നൽകുമെന്നും മമത അറിയിച്ചു. ഹൂഗ്ലി നദിയുടെ കടവ് പുനസ്ഥാപിക്കാൻ ദക്ഷിണേശ്വർ ക്ഷേത്ര ട്രസ്റ്റ് അധികാരികൾ 19കോടി രൂപയാണ് നൽകിയത്. മമത പറഞ്ഞു.