vijay

കോട്ടയം: കട്ട് ഔട്ടും, പാലാഭിഷേകവും, വാദ്യമേളങ്ങളും ഒഴിവാക്കി കോട്ടയത്തെ തീയേറ്ററുകളിൽ ദീപാവലി ദിനത്തിൽ ഇളയദളപതിയുടെ ''സർക്കാർ '' ചിത്രം നിറഞ്ഞാടിയപ്പോൾ ചങ്ങനാശ്ശേരിയിലെ കതിർമണ്ഡപത്തിൽ മോനിഷക്കും സിബിക്കും പുതുജീവിതം കോർത്തിണക്കി വിജയ് ആരാധകർ. തമിഴ് സൂപ്പർ സ്റ്റാർ ഇളയദളപതിയുടെ സിനിമ ''സർക്കാർ '' കോട്ടയത്തെ ആരാധകർ ഇത്തവണ നെഞ്ചിലേറ്റിയത് ആഘോഷങ്ങളും ആർപ്പു വിളികളുമായല്ല മറിച്ച് നിർദ്ധനയായ യുവതിയുടെ വിവാഹം നടത്തിയാണ്. അന്ധമായ താര ആരാധനയുടെ പേരിൽ കാട്ടിക്കൂട്ടുന്ന പേക്കൂത്തുകളുടെ മുന്നിൽ മാതൃകയാവുകയാണ് ഈ ആരാധകർ.

റിലീസ് ആഘോഷത്തിനായി കരുതിയ പണവും ബാക്കി വിവാഹച്ചെലവുകളും സ്വരുകൂട്ടി കോട്ടയം ഗാന്ധിനഗറിലെ അഭയമന്ദിരമായ സാന്ത്വനത്തിലെ അന്തേവാസിയായിരുന്ന ചങ്ങനാശ്ശേരി ചീരംചിറ സ്വദേശി കെ.എം മോനിഷയുടെ വിവാഹം നടത്തിയാണ് വിജയ് ആരാധകർ ചരിത്രം എഴുതിയത്. ചങ്ങനാശേരി ചീരംചിറ മണ്ണാത്തിപറമ്പിൽ സിബി ഉഷ ദമ്പതികളുടെ മകൻ സിനു സിബിയാണ് മോനിഷയുടെ വരൻ. 'സർക്കാരിന്റെ' കട്ടൗട്ടുകൾ സ്ഥാപിച്ച് പാലഭിഷേകം നടത്തുന്നതടക്കമുള്ള പരിപാടികൾ ഒഴിവാക്കി. പകരം മൂന്നര പവൻ സ്വർണ്ണം, മൂന്ന് ലക്ഷം രൂപയോളം ചെലവ് വരുന്ന വിവാഹ ആഘോഷങ്ങൾ എന്നിവയാണ് ഈ ചെറുപ്പക്കാർ ഏറ്റെടുത്ത് നടത്തിയത്. വിജയ് സിനിമ റിലീസാകുന്ന ദിവസം തന്നെ മോനിഷയുടെ താലികെട്ട് നടത്തണമെന്ന ആഗ്രഹത്തിൽ ഒരു മാസമായി പണം കണ്ടെത്താനുള്ള നെട്ടോട്ടത്തിലായിരുന്നു ഫാൻസ് അസോസിയേഷൻ. വിവാഹം കഴിഞ്ഞെത്തിയ നവദമ്പതികൾക്ക് ഉച്ചയോടെ കോട്ടയം അനുപമ തീയറ്ററിൽ ആരാധകരുടെ നേതൃത്വത്തിൽ സ്വീകരണവും ഒരുക്കിയിരുന്നു.

വീടൊരുങ്ങിയത് സുമനസുകളുടെ സഹായത്തിൽ
ഭർത്താവിന്റെ അമിത മദ്യപാനം കുടുംബം തകർത്തതോടെ മക്കളായ മോനിഷയെയും മഹേഷിനെയും മനീഷിനെയും കൂട്ടി എട്ട് വർഷങ്ങൾക്ക് മുമ്പാണ് അമ്മ രാധാമണി അഭയം തേടി ഗാന്ധിനഗറിലെ സാന്ത്വനം ട്രസ്‌റ്റിലെത്തിയത്. രണ്ട് ആൺമക്കളെ എറണാകുളത്തുള്ള അനാഥ മന്ദിരത്തിലേക്കും മാറ്റി. ട്രസ്‌റ്റിന്റെ സഹായത്തോടെ മാന്നാനം കെ.ഇ കോളേജിൽ നിന്ന് മോനിഷ പഠനം പൂർത്തിയാക്കി. അവധിസമയത്ത് ക്ഷേത്രങ്ങളിലും ധ്യാനകേന്ദ്രങ്ങളിലും വച്ചായിരുന്നു അമ്മയും മക്കളും ഒത്തുചേർന്നത്. ഇത് മനസിലായതോടെ ദയ തോന്നിയ സ്വകാര്യവ്യക്തി മോനിഷക്ക് വീട് നിർമ്മിക്കുന്നതിന് ചങ്ങനാശേരിയിൽ മൂന്നര സെന്റ് സ്ഥലം സൗജന്യമായി നൽകി. സ്ഥലം ലഭിച്ചെങ്കിലും വീട് നിർമ്മിക്കാനുള്ള സാമ്പത്തിക ശേഷി ഇവർക്കില്ലായിരുന്നു. ഇതോടെ മോനിഷ പഠിച്ച മാന്നാനം കെ.ഇ കോളേജ് അധികൃതർ ആ ദൗത്യം ഏറ്റെടുത്ത് വീട് നിർമ്മിച്ചു നൽകി. തുടർന്ന് മോനിഷക്ക് എറണാകുളത്ത് അക്കൗണ്ടന്റായി ജോലിയും കിട്ടി. ഇതിനിടെയാണ് സിനുവുമായി വിവാഹം ഉറപ്പിച്ചത്. വിവാഹം നടത്താൻ മാർഗമില്ലാതിരുന്നപ്പോഴാണ് സഹായ ഹസ്‌തവുമായി വിജയ് ഫാൻസ് എത്തിയത്.

'' സർക്കാർ റിലീസ് ചെയ്യുന്നതിന് മുന്നോടിയായുള്ള ചർച്ചയിൽ ആഘോഷങ്ങൾ ഒഴിവാക്കി വിവാഹം നടത്താൻ തീരുമാനിച്ച. തുടർന്ന് കോട്ടയത്തെ വിവിധ അഭയമന്ദിരങ്ങളിൽ അന്വേഷിച്ചപ്പോൾ സാന്ത്വനം ട്രസ്റ്റിലെ അന്തേവാസിയായിരുന്ന മോനിഷയെ കുറിച്ച് അറിഞ്ഞു "

ലിജോ മാർക്കോസ് ( വിജയ് ഫാൻസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി )