സിനിമയിൽ അവസരങ്ങൾ കുറയുന്നുവെന്ന നടി പാർവതിയുടെ പരാമർശം അടുത്തിടെ സോഷ്യൽ മീഡിയയിൽ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. കേരളകൗമുദി ഫ്ളാഷ് മൂവീസിന് നൽകിയ അഭിമുഖത്തിലായിരുന്നു പാർവതിയുടെ തുറന്നു പറച്ചിൽ. സിനിമയിലെ വനിതാ കൂട്ടായ്‌മയായ വിമെൻ ഇൻ സിനിമാ കള്ക്‌ടീവ് രൂപീകരിക്കപ്പെട്ടതിന്റെ നാൾ വഴിയും തനിക്ക് നേരെ ഉയരുന്ന ഭീഷണികളെക്കുറിച്ചും പാർവതി അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു.
'ഞാൻ ഷൂട്ടിംഗിനായി ഋഷികേശിലായിരുന്ന സമയത്താണ് എന്റെ സുഹൃത്തിനെ തട്ടികൊണ്ടുപോയി ആക്രമിച്ചുവെന്ന വിവരം അറിയുന്നത്. സത്യം പറഞ്ഞാൽ ഒരു കാറിനുള്ളിൽ നിസഹായയാക്കപ്പെട്ട അവളെ ഓർത്ത് വിറച്ചു പോയി. അതിനു ശേഷമാണ് ഞങ്ങൾ അഞ്ച് പേർ ചേർന്ന് തുറന്ന് സംസാരിക്കാൻ തീരുമാനിച്ചത്. തുടർന്ന് സിനിമയുടെ വിവിധമേഖലയിലുള്ള സ്ത്രീകളെ കോർത്തിണക്കി സംഘടന രൂപപ്പെട്ടു.
സിനിമയിൽ നിലനിൽക്കുന്ന ചില പ്രശ്‌നങ്ങൾ സർക്കാരിന്റെ മുന്നിൽ കൊണ്ടുവരാനാണ് ഡബ്ല്യു.സി.സി ശ്രമിക്കുന്നത്. സുപ്രീം കോടതിയിലെ നിരവധി അഭിഭാഷകർ ഞങ്ങൾക്ക് നിയമോപദേശം നൽകുന്നു. തുറന്നു പറയാൻ കഴിയാതെ അകപ്പെട്ടു പോകുന്ന സ്ത്രീകളെ ബോധവൽക്കരിക്കാൻ ശ്രമിക്കുന്നുണ്ട്. പലരും സിനിമ മാത്രം ചെയ്‌ത് ജീവിക്കുന്നവരാണ്. എനിക്ക് ചിലപ്പോൾ ഒരു കട തുടങ്ങി ജീവിതവും പോരാട്ടവും മുന്നോട്ടു കൊണ്ടുപോകാനാകും. പക്ഷേ പലർക്കും അതിന് കഴിയില്ല' -പാർവതി പറഞ്ഞു.
അഭിമുഖത്തിന്റെ പൂർണരൂപം നവംബർ ലക്കത്തിലെ ഫ്ളാഷ് മൂവീസിൽ വായിക്കാം.