പഞ്ചാബ്: സംഘർഷ സാധ്യതകൾ നിലനിൽക്കുന്ന രാജ്യാതിർത്തിയിൽ ഇന്ന് സന്തോഷകരമായ വാർത്തയായിരുന്നു. പരസ്പരം മധുരങ്ങൾ കൈമാറിയാണ് ഇത്തവണ അതിർത്തിയിൽ ദീപാവലി ആഘോഷിച്ചത്. ബി.എസ്.എഫ് ജവാൻമാരും പാക് സൈന്യത്തിലെ ഉദ്യോഗസ്ഥരുമാണ് അത്താരി-വാഗാ അതിർത്തിയിൽ ദീപാവലി മധുരങ്ങൾ പരസ്പരം കൈമാറിയത്. ഇരു രാജ്യങ്ങളിലെയും ബന്ധങ്ങൾ ദൃഢമാക്കുവാനാണ് ഇത്തരം ചടങ്ങുകൾ സംഘടിപ്പിച്ചിരിക്കുന്നത്.
രാജ്യങ്ങളിലെ ദേശീയ സാംസ്കാരിക ആഘോഷ വേളയിൽ ഇത്തരത്തിൽ മധുരം കൈമാറുന്ന പതിവുകൾ മുൻപുമുണ്ടായിരുന്നു. റിപ്പബ്ലിക്ക് ദിനം, സ്വാതന്ത്ര്യദിനം, ഈദ്, ദീപാവലി പോലുള്ള ദിവസങ്ങളിൽ അതിർത്തിയിൽ മധുരം കൈമാറാറുണ്ട്. എന്നാൽ ഇത്തവണ അതിർത്തിയിലുണ്ടായ നുഴഞ്ഞുകയറ്റവും വെടിവെയ്പ്പും കാരണം സ്വാതന്ത്ര്യ ദിനത്തിൽ ഈ ചടങ്ങുകൾ ഉണ്ടായിരുന്നില്ല. 2016ലെ ഉറി അക്രമണത്തെ തുടർന്ന് ഇത്തരം പരിപാടികൾക്ക് വിരാമമായിരുന്നു.