പ്രളയാനന്തര കേരളത്തിന്റെ ഏറ്റവും വലിയ വെല്ലുവിളിയായ കേരളപുനർനിർമ്മാണത്തിന്റെ വിവിധ വശങ്ങളെ സമഗ്രമായി വിശകലനം ചെയ്യുന്ന 'വാട്ടർലെവൽ' എന്ന ഡോക്യുമെന്ററിയുടെ ഔദ്യോഗിക ലോഞ്ചിംഗ് കോഴിക്കോട് വച്ച് മലയാളത്തിന്റെ പ്രിയഎഴുത്തുകാരൻ എം.ടി വാസുദേവൻ നായർ നിർവഹിച്ചു. ഡോ. എം.കെ മുനീർ സന്നിഹിതനായിരുന്നു. കാലികപ്രസക്തവും ഗൗരവതരവുമായ ദൃശ്യാന്വേഷണം പ്രളയാനന്തരകേരളത്തെ സംബന്ധിച്ചിടത്തോളം തികച്ചും അനിവാര്യമായ ഒന്നാണെന്ന വിലയിരുത്തലിൽ നിന്നാണ് ഡോക്യുമെന്റ്രിയുടെ ആശയം ഉരുത്തിരിഞ്ഞിട്ടുള്ളത്.
എന്തൊക്കെയാണ് പുനർനിർമ്മാണത്തിന്റെ സാധ്യതകളും വെല്ലുവിളികളും എന്ന് ഡോക്യുമെന്ററി അന്വേഷിക്കുന്നു. എത്തരത്തിലാവണം പുനർനിർമ്മാണം എന്നതും വെല്ലുവിളികളെ എത്തരത്തിൽ അതിജീവിക്കണമെന്നും അതിനായി എങ്ങനെയുള്ള സമീപനവും പ്രവർത്തന പദ്ധതികളുമാണ് സ്വീകരിക്കേണ്ടതെന്നും ഡോക്യുമെന്ററി ചർച്ച ചെയ്യുന്നു. പ്രമുഖരുടെയും വിദഗ്ധരുടെയും ഈ വിഷയത്തിലെ വിശകലനങ്ങളെ ഡോക്യുമെന്ററി കോർത്തിണക്കും. ഇംഗ്‌ളീഷിൽ നിർമ്മിക്കുന്ന ചിത്രം പ്രളയാനന്തരനിർമ്മാണത്തെ സംബന്ധിച്ച് ഏക്കാലവും പരിഗണിക്കപ്പെടുന്ന ഒന്നാക്കി മാറ്റാനാണ് അണിയറപ്രവർത്തകരുടെ ശ്രമം.
ഡോ. എം. കെ മുനീറാണ് പ്രൊജക്ടിന്റെ രക്ഷാധികാരി. ട്രൂത്ത് ഗ്രൂപ്പിന്റെ ബാനറിൽ ഖത്തറിലെ യുവ വ്യവസായി സമദ് ട്രൂത്ത് ആണ് നിർമ്മാണം നിർവ്വഹിക്കുന്നത്. ഫൈസൽ നൂറുദ്ദീൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ക്രിയേറ്റീവ് ഡയറക്ടർ നോവിൻ വാസദേവാണ്. മാദ്ധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ടി. അരുൺകുമാറാണ് രചന. പ്രശസ്‌ത ഫോട്ടോഗ്രാഫർ ജിതേഷ് ദാമോദർ ഛായാഗ്രഹണം നിർവഹിക്കും.റിസർച്ച് ടീം ഹെഡ് സൈറ സലീം. ഡിസൈൻസ് രാജേഷ് ചാലോട്. പ്രശസ്ത സൗണ്ട് ഡിസൈനർ പി.എം സതീഷ് ഉൾപ്പെടെയുള്ളവർ സാങ്കേതികമേഖലയിൽ ഡോക്യുമെന്ററിയെ പിന്തുണയ്‌ക്കുന്നുണ്ട്.