ആലപ്പുഴ: ദേശീയപാതയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് ബൈക്ക് കത്തി രണ്ട് എൻജിനീയറിംഗ് വിദ്യാർത്ഥികൾ വെന്തുമരിച്ചു. നങ്ങ്യാർകുളങ്ങര ടി.കെ.എം കോളേജ് ജംഗ്ഷന് വടക്ക് ഇന്ന് രാവിലെ 6.30 ഓടെയായിരുന്നു അപകടം. മാവേലിക്കര ഉമ്മർനാട് നാടപ്പള്ളി വീട്ടിൽ സുധാകുമാരിയുടെ മകൻ ശങ്കർ കുമാർ (22), ചെങ്ങന്നൂർ കാരക്കാട് കിരൺ നിവാസിൽ ഉണ്ണിക്കൃഷ്ണന്റെ മകൻ കിരൺ കൃഷ്ണൻ (21) എന്നിവരാണ് മരിച്ചത്.
ഹരിപ്പാട് നിന്ന് നങ്ങ്യാർകുളങ്ങര ഭാഗത്തേക്ക് പോയ ബൈക്ക് എതിരെ വന്ന ലോറുമായി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തകർന്ന ബൈക്ക് അഗ്നിക്കിരയായി. ഓടിക്കൂടിയ നാട്ടുകാർ തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. വിവരം അറിഞ്ഞ് ഹരിപ്പാട്ട് നിന്നെത്തിയ ഫയർഫോഴ്സും പൊലീസും ചേർന്ന് തീ അണച്ചപ്പോഴേക്കും ശങ്കർ കുമാർ മരിച്ചിരുന്നു. ഇയാളുടെ മൃതദേഹം ഹരിപ്പാട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഗുരുതരമായി പൊള്ളലേറ്റ് കിരൺ കൃഷ്ണനെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇരുവരും കോയമ്പത്തൂരിൽ എൻജിനീയറിംഗ് വിദ്യാർത്ഥികളാണ്. സുഹൃത്തുക്കൾക്കൊപ്പം ബൈക്കിൽ നാട്ടിലേക്ക് വരുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്.