pk-sasi

പാലക്കാട്: ഡി.വൈ.എഫ്.ഐ നേതാവായ യുവതിയെ പീഡിപ്പിച്ച പരാതിയിൽ പി.കെ.ശശിക്കെതിരെ പാർട്ടി നടപടിയെടുത്തില്ലെന്ന് ആരോപിച്ച് പരാതിക്കാരി വീണ്ടും കേന്ദ്രനേതൃത്വത്തിന് കത്തയച്ചു. പി.കെ.ശശിയുടെ വിവാദ ഓഡിയോ കൂടി ഉൾപ്പെടുത്തിയാണ് യുവതി കത്തയച്ചിരിക്കുന്നത്. 'ശശി ചെയ്ത തെറ്റെന്താണെന്ന് ഈ ഓഡിയോ കേട്ടാൽ താങ്കൾക്ക് ബോധ്യപ്പെടും' എന്നാണ് പരാതിക്കാരി സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്കയച്ച ഈ മെയിലിൽ പറയുന്നത്.

ശശിക്കെതിരെ അന്വേഷണം അട്ടിമറിക്കാൻ ശ്രമിക്കുന്നതായി തനിക്ക് സംശയമുണ്ടെന്ന് യുവതി പറയുന്നു.പരാതി കൊടുത്തതിന് പിന്നാലെ കെ.ജി.ഒ.എ സെക്രട്ടറി ഡോ.നാസർ ഉൾപ്പെടെ പല ഉന്നതരും അത് പിൻവലിക്കണമെന്നാവശ്യപ്പെട്ട് തന്നെ സമീപിച്ചിരുന്നു. പി.കെ.ശശി ഇപ്പോഴും പാർട്ടിയിൽ സജീവമാണ്. അദ്ദേഹം അന്വേഷണ കമ്മീഷൺ അംഗങ്ങളുമായി വേദി പങ്കിടുന്നതും സംശയമുണ്ടാക്കുന്നു. അന്വേഷണ കമ്മീഷൻ റിപ്പോർട്ട് വൈകിക്കാൻ ശ്രമിക്കുന്നുണ്ടെന്നും പരാതിക്കാരി കത്തിൽ പറയുന്നു.

അതേസമയം, വിഷയത്തിൽ പ്രതികരിക്കാൻ സീതാറാം യെച്ചൂരിയോ മറ്റ് സി.പി.എം നേതാക്കളോ ഇതുവരെ തയ്യാറായിട്ടില്ല.