ശബരിമലയിൽ സ്ത്രീപ്രവേശനം അനുവദിച്ചുള്ള കോടതി ഉത്തരവ് വന്നത് മുതൽ ഈ വിഷയത്തിൽ സജീവമായി ഇടപെട്ടയാളാണ് പൂഞ്ഞാർ എം.എൽ.എ പി.സി.ജോർജ്. ഇദ്ദേഹത്തെപോലെ ഭഗവാന്റെ നൈഷ്ഠിക ബ്രഹ്മചര്യം കാക്കാൻ പണിപ്പെട്ട മറ്റൊരു നേതാവില്ലെന്ന് അഡ്വ.ജയശങ്കർ ഓർമിപ്പിക്കുന്നു. ഒരൊറ്റ അഴിഞ്ഞാട്ടക്കാരിയെയും എരുമേലി വഴി പോകാൻ അനുവദിക്കില്ല എന്ന് പരസ്യമായി പ്രഖ്യാപിക്കാൻ ധൈര്യം കാണിച്ച നേതാവായ പി.സി.ജോർജിന് മതം ഏതായാലും വിശ്വാസം സംരക്ഷിക്കപ്പെടണം എന്നതാണ് നിലപാടാണ് ഉള്ളത്. ഇത്രയേറെ ഈ വിഷയത്തിൽ ഇടപെട്ട സ്ഥിതിക്ക് വാവരുസ്വാമിക്കൊപ്പം അയ്യപ്പ ഭക്തർ പൂഞ്ഞാർ പുലിയെ ആരാധിക്കുന്ന കാലം അകലെയല്ലെന്നും അഡ്വ.ജയശങ്കർ ഫേസ്ബുക്ക് പോസ്റ്റിൽ കുറിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിൻെറ പൂർണരൂപം
പുലിവാഹനനാണ് ശബരിമല അയ്യപ്പൻ; പൂഞ്ഞാർ വ്യാഘ്രമാണ് പിസി ജോർജ് എംഎൽഎ.
സെപ്റ്റംബർ 28 മുതൽ ഇന്നുവരെ ശബരിമലയിലെ യുവതി പ്രവേശത്തെ ഇത്രയും ശക്തമായി എതിർത്ത, ഭഗവാൻ്റെ നൈഷ്ഠിക ബ്രഹ്മചര്യം കാക്കാൻ പണിപ്പെട്ട മറ്റൊരു നേതാവില്ല. ഒരൊറ്റ അഴിഞ്ഞാട്ടക്കാരിയെയും എരുമേലി വഴി പോകാൻ അനുവദിക്കില്ല എന്നു പ്രഖ്യാപിച്ചതും പിസി തന്നെ.
മുഖ്യമന്ത്രിയുടെ യോഗം തൃണവൽഗണിച്ച പന്തളത്തെ മുൻ രാജാവ് എരുമേലിയിൽ പിസി ജോർജിൻ്റെ ഉപവാസം ഉദ്ഘാടനം ചെയ്തു. തന്ത്രി കുടുംബവും ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
മതം ഏതായാലും വിശ്വാസം സംരക്ഷിക്കപ്പെടണം എന്നാണ് ജോർജിൻ്റെ നിലപാട്. അയ്യപ്പ ഭഗവാനെ വിശ്വാസികൾക്കു വിട്ടുകൊടുക്കണം, ശബരിമലയെ നാസ്തിക മുക്തമാക്കണം, അഴിഞ്ഞാട്ടക്കാരികളെ നിലയ്ക്കു നിർത്തണം. വാവരുസ്വാമിക്കൊപ്പം അയ്യപ്പ ഭക്തർ പൂഞ്ഞാർ പുലിയെ ആരാധിക്കുന്ന കാലം അകലെയല്ല.