കാസർകോട്: പിണറായിയെ പോലെ നൂറ് പേർ വന്നാലും ഇവിടുത്തെ ആചാരാനുഷ്ഠാനങ്ങൾ മാറ്റാൻ പറ്റില്ലെന്ന് കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കെ.സുധാകരൻ പറഞ്ഞു. ശബരിമലയെ കലാപഭൂമിയാക്കാതിരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന് ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോൺഗ്രസിന്റെ നേതൃത്വത്തിൽ നടക്കുന്ന വിശ്വാസ സംരക്ഷണ പദയാത്രയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശബരിമലയിൽ നിയന്ത്രണം മാത്രമാണുള്ളത്, ലിംഗ അസമത്വമില്ല. ആചാരങ്ങളും അനുഷ്ഠാനങ്ങളും ഉണ്ടാക്കുന്നത് കോടതിയും സർക്കാരുമല്ല. ക്ഷേത്ര തന്ത്രിമാരാണ്. പിണറായിയെ പോലെ നൂറ് പേർ വന്നാലും ഇവിടുത്തെ ആചാരാനുഷ്ഠാനങ്ങൾ മാറ്റാൻ പറ്റില്ല. കോടതിയെ തെറ്റിദ്ധരിപ്പിച്ചാണ് പിണറായി വിജയൻ ഈ വിധി നേടിയെടുത്തതെന്നും സുധാകരൻ വ്യക്തമാക്കി.
എൽ.ഡി.എഫ് സർക്കാരിന്റെ നിലപാട് ന്യൂനപക്ഷ വോട്ടുകൾ ലക്ഷ്യമിട്ടാണ്. ബി.ജെ.പിയുടെയും സി.പി.എമ്മിന്റെയും കപടമുഖം പൊളിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. ആർ.എസ്.എസ് നിലപാടുകൾ മാറ്റി ജനങ്ങളെ പറ്റിക്കുകയാണ്. ശ്രീധരൻ പിള്ളയുടെ രഥയാത്ര അദ്വാനിയുടെ രഥയാത്രക്ക് തുല്യമാണെന്നും സുധാകരൻ പറഞ്ഞു. വർഗീയത ആളിക്കത്തിച്ച് അധികാരം നേടാമെന്ന അത്യാഗ്രഹമാണ് ബി.ജെ.പിയ്ക്ക്. ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച കോടതി വിധി ബുദ്ധിയില്ലാത്ത തീരുമാനമാണെന്നും സുധാകരൻ പരിഹസിച്ചു.