km-shaji

കൊച്ചി: വർഗീയ ധ്രുവീകരണത്തിന്റെ പേരിൽ കെ.എം ഷാജിയെ അയോഗ്യനാക്കിയ ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്തു. രണ്ടാഴ്ചത്തേക്കാണ് വിധി സ്റ്രേ ചെയ്തിരിക്കുന്നത്. കേസ് ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും. ആറ് വർഷത്തേക്ക് അയോഗ്യനാക്കിയ വിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് കെ.എം.ഷാജി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. സുപ്രീംകോടതിയിൽ അപ്പീൽ നൽകി തീരുമാനമെടുക്കാൻ കാലതാമസം വന്നേയ്ക്കാം. അത്രയും കാലം അഴീക്കോട് മണ്ഡലത്തിൽ എം.എൽ.എയുണ്ടാകില്ല. ഈ സാഹചര്യത്തിൽ തൽക്കാലത്തേയ്ക്ക് വിധി സ്റ്റേ ചെയ്യണമെന്നാണ് ഷാജിയുടെ ആവശ്യം.അതേസമയം, നികേഷ് കുമാറിന്റെ കോടതി ചിലവായ 50,000 രൂപ ഒരാഴ്ചയ്ക്കകം കെട്ടിവയക്കാനും നിർദ്ദേശമുണ്ട്.

ജസ്റ്റിസ് പി.ഡി.രാജനാണ് ഷാജിയെ അയോഗ്യനാക്കി വിധി പറഞ്ഞത്. ഇതേ ബെഞ്ചിന് മുമ്പാകെയാണ് സ്റ്റേ ആവശ്യപ്പെട്ട് ഷാജി ഹർജി നൽകിയത്. തിരഞ്ഞെടുപ്പ് സമയത്ത് കെ.എം ഷാജി വർഗീയ ധ്രുവീകരണം നടത്തിയെന്ന എം.വി നികേഷ് കുമാറിന്റെ പരാതിയിലാണ് ഹൈക്കോടതി ഉത്തരവ്. ആറ് വർഷത്തേക്ക് കെ.എം ഷാജിയ്‌ക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ലെന്നും കോടതി ഉത്തരവിലുണ്ട്.

മുസ്‌‌ലിം ലീഗ് സ്ഥാനാർത്ഥിയായ ഷാജി വർഗീയ ധ്രുവീകരണത്തിലൂടെ വോട്ട് മറിക്കുകയായിരുന്നുവെന്ന് നികേഷ് കോടതിയെ ബോധിപ്പിച്ചു. എന്നാൽ തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്ന നികേഷ് കുമാറിന്റെ ആവശ്യം തള്ളിയ കോടതി വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്നും ഉത്തരവിട്ടു. ജസ്‌റ്റിസ് പി.ഡി.രാജനാണ് ഉത്തരവ് പുറപ്പെടുവിച്ചത്. നികേഷ് കുമാറിന് 50000 രൂപ കോടതി ചിലവ് നൽകണമെന്നും കോടതി ഉത്തരവിലുണ്ട്.

ഇടതുപക്ഷ സ്ഥാനാർത്ഥിയായ നികേഷ് കുമാറിനെ 2462 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കെ.എം ഷാജി അഴീക്കോട് തോൽപ്പിച്ചത്. അതേസമയം, ഒരു വിധി കൊണ്ട് തന്റെ പൊതുപ്രവർത്തനം അവസാനിപ്പിക്കാനാവില്ല. നികേഷ്‌കുമാർ വളരെ മോശമായി വളച്ചൊടിച്ച കേസാണിതെന്നും ഷാജി പറഞ്ഞു.