asha-lorance

തിരുവനന്തപുരം: മകൻ ബി.ജെ.പി പരിപാടിയിൽ വേദി പങ്കിട്ടതിന്റെ പ്രതികാരമായി തന്റെ ജോലി നഷ്ടപ്പെടുത്താൻ സി.പി.എം ശ്രമിക്കുന്നെന്നാരോപിച്ച് മുതിർന്ന സി.പി.എം നേതാവ് എം.എം ലോറൻസിന്റെ മകൾ ആശ ലോറൻസ് ഗവർണർക്ക് പരാതി നൽകി. പരാതി അന്വേഷിച്ച് നടപടിയെടുക്കാൻ ഗവർണർ സർക്കാരിനോട് നിർദ്ദേശിക്കാമെന്ന് ഉറപ്പ് നൽകിയെന്ന് ആശ ലോറൻസ് പറഞ്ഞു.

ഇന്ന് രാവിലെ പതിനൊന്നോടെയാണ് മകൻ മിലനുമൊത്ത് ആശ ഗവർണറെ കണ്ടത്. ഗവർണരുമായി 15 മിനിട്ട് നേരം നീണ്ട് നിന്ന കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് പരാതി കൈമാറിയത്. ബി.ജെ.പി വേദിയിൽ മകൻ പങ്കെടുത്തതോടെ സിഡ്കോയിലുള്ള തന്റെ ജോലി ഇല്ലാതാക്കാനുള്ള ശ്രമം നടക്കുകയാണെന്ന് പരാതിയിൽ ആശ അറിയിച്ചു. ഇതിന്റെ ഭാഗമായി തനിക്കെതിരെ ജീവനക്കാരിൽ നിന്നും വ്യാജ പരാതി എഴുതി വാങ്ങിച്ചെന്നും ആശ ആരോപിക്കുന്നു. തന്നെയും മകനെയും ഫോണിൽ വിളിച്ച് ഉപദേശരൂപത്തിൽ സി.പി.എം നേതാക്കൾ ഭീഷണിപ്പെടുത്തുന്ന സാഹചര്യം വന്നതോടെയാണ് പരാതിയുമായി ഗവർണറെ സമീപിച്ചതെന്ന് ആശ പറഞ്ഞു.

ശബരിമല വിഷയത്തിലെ അറസ്റ്റുകൾക്കെതിരെ ബി.ജെ.പി തിരുവനന്തപുരത്ത് നടത്തിയ സമരത്തിന് പിന്തുണയുമായാണ് സി.പി.എം നേതാവ് എം.എം. ലോറൻസിന്റെ കൊച്ചുമകൻ മിലൻ സമരവേദിയിലെത്തിയത്. ശബരിമല വിഷയത്തിൽ ഭക്തരെ കള്ളക്കേസിൽ കുടുക്കി ജയിലിലടയ്ക്കുന്നെന്ന ആരോപണമുന്നയിച്ചുള്ള ബി.ജെ.പിയുടെ സംസ്ഥാന വ്യാപക പ്രതിഷേധത്തിലാണ് മിലൻ എന്ന പ്ലസ്ടു വിദ്യാർത്ഥി പങ്കെടുത്തത്.