cricket

ഗോൾ: ശ്രീലങ്കയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ടിന് 211 റൺസിന്റെ തകർപ്പൻ ജയം. ക്ലാസിക് സ്പിന്നർ രംഗണ ഹെറാത്തിന്റെ വിടവാങ്ങൽ മത്സരത്തിൽ ഒരു ദിവസം ശേഷിക്കെ തന്നെ ലങ്ക തോൽവി സമ്മതിക്കുകയായിരുന്നു. ഇംഗ്ലണ്ടുയർത്തിയ 462 റൺസിന്റെ വിജയ ലക്ഷ്യം പിന്തുടർന്നിറങ്ങിയ ശ്രീലങ്ക ടെസ്റ്റിന്റെ നാലാം ദിനമായ ഇന്നലെ 250 റൺസിന് ആൾ ഔട്ടാവുകയായിരുന്നു. സ്കോർ: ഇംഗ്ലണ്ട് 342 & 322/6ഡിക്ലയേർഡ്, ശ്രീലങ്ക 203/10 & 250/10.

15/0 എന്ന നിലയിൽ ഇന്നലെ രണ്ടാം ഇന്നിംഗ്സ് പുനരാരംഭിച്ച ശ്രീലങ്കയെ 4 വിക്കറ്റെടുത്ത മോയിൻ അലിയും 3 വിക്കറ്റെടുത്ത ജാക്ക് ലീച്ചും ചേർന്ന് ചുരുട്ടിക്കെട്ടുകയായിരുന്നു. അർദ്ധ സെഞ്ചവറി നേടിയ ഏയഞ്ചലോ മാത്യൂസിനും (53), കുശാൽ മെൻഡിസിനും (45) മാത്രമേ ലങ്കൻ നിരയിൽ അല്പമെങ്കിലും പിടിച്ചു നിൽക്കാനായുള്ളൂ. തന്റെ വിടവാങ്ങൽ മത്സരം കളിച്ച ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും മികച്ച ഇടങ്കൈയൻ സ്പിന്നർമാരിൽ പ്രഥമഗണനീയനായ രംഗണ ഹെറാത്തിനെ റണ്ണൗട്ടാക്കി ഇംഗ്ലണ്ട് ലങ്കൻ ഇന്നിംഗ്സിന് തിരശീലയിടുകയായിരുന്നു. 13 മത്സരത്തിന് ശേഷമാണ് ഒരു എവേ മത്സരത്തിൽ ഇംഗ്ലണ്ട് ജയം നേടുന്നത്.