k-muraleedharan

തിരുവനന്തപുരം: ശബരിമല തീർത്ഥാടകർക്ക് എന്തിനാണ് പൊലീസിന്റെ പാസ് എന്ന് കെ.പി.സി.സി പ്രചാരണ വിഭാഗം ചെയർമാൻ കെ.മുരളീധരൻ എം.എൽ.എ സന്നിധാനത്ത് അയ്യപ്പന്മാർ തങ്ങരുതെന്നാണ് സർക്കാർ പറയുന്നത്. അപ്പോൾ നെയ്യ്‌ത്തേങ്ങ എന്തു ചെയ്യണമെന്നു കൂടി പറയണം എന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

കേന്ദ്രവും കേരളവും ഭരിക്കുന്നവർ ദൈവങ്ങളെ തിരഞ്ഞെടുപ്പിനായി ഉപയോഗിക്കുകയാണ്. ശബരിമലയ്ക്കു പോകുന്ന സ്ത്രീകൾ ഇരുമുടിക്കെട്ടിനൊപ്പം ആധാറും കൂടി കൊണ്ടുപോകേണ്ട അവസ്ഥയാണിപ്പോൾ.

മുഖ്യമന്ത്രി പിണറായി വിജയനും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻപിള്ളയും പറയുന്നത് ഒന്നാണ്.ശബരിമല പ്രശ്നം അവസാനിച്ചാൽ കോൺഗ്രസിന് ഇടമുണ്ടാകില്ലെന്നാണ് ഇരുവരും പറയുന്നത്. ജില്ലകളോളം പിണറായി വിജയൻ സഞ്ചരിക്കുന്നത് ബി.ജെ.പിക്ക് ആളെക്കൂട്ടാനാണ്. ആർ.എസ്.എസിനും ബി.ജെപിക്കും എതിരെ പിണറായി പറയുന്നതിൽ ആത്മാർത്ഥതയുണ്ടെങ്കിൽ വിവാദപ്രസംഗത്തിന്റെ പേരിൽ ശ്രീധരൻപിള്ളയെ അറസ്റ്റു ചെയ്യാനുള്ള ചങ്കൂറ്റം കാണിക്കണം.

സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിച്ചതും എൻ.എസ്.എസ് കരയോഗങ്ങൾക്കു നേരെ ആക്രമണം നടത്തുന്നതും സംഘപരിവാർ ആണെന്ന് മന്ത്രിമാർ പറയുന്നു. പക്ഷെ, ആരെയും അറസ്റ്റ് ചെയ്യുന്നില്ല. പ്രധാനമന്ത്രി മോദിയുടെ അനുമതിയോടെ ലോകനാഥ് ബെഹ‌്‌റയെ ഡി.ജി.പിയായി നിയമിച്ചത് മുതൽ ആർ.എസ്.എസ് എന്ത് ചെയ്താലും പൊലീസ് നോക്കി നിൽക്കുന്നു.സന്നിധാനത്ത് ആർ.എസ്.എസുകാർ അഴിഞ്ഞാടി. ആർ.എസ്.എസ് നേതാവിന് പ്രസംഗിക്കാൻ പൊലീസിന്റ മൊഗഫോൺ നൽകി.


നിലപാട് മാറ്റാൻ കഴിയുന്നില്ലെങ്കിൽ സുപ്രിംകോടതി വിധി നടപ്പാക്കുന്നതിന് സാവകാശം ചോദിക്കണമെന്നും സർവകക്ഷി യോഗം വിളിക്കണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു. സാധാരണ മണ്ഡലകാലത്തിന് മുമ്പ് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ മുഖ്യമന്ത്രി നേരിട്ട് പമ്പയിലോ സന്നിധാനത്തോ ഉന്നതതലയോഗം വിളിക്കാറുണ്ട്. ഇത്തവണ അതുണ്ടായില്ല. അവിടെ അടിസ്ഥാന സൗകര്യങ്ങളില്ല. ഭക്തർ വല്ലാതെ ബുദ്ധിമുട്ടിലാകും. ഭയാനകമായ അന്തരീക്ഷമാണുള്ളതെന്നും മുരളീധരൻ പറ‌ഞ്ഞു.