കുവൈറ്റ് സിറ്റി : കുവൈറ്റിൽ ശക്തമായ മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ ഒരാൾ മരണമടഞ്ഞു. ഫഹാഹീലിൽ അഹമ്മദ് ബറാക് അൽ ഫദലി (32) ആണ് മരിച്ചത്.
ഫാഹേലിൽ ഒരു ഈജിപ്ഷ്യൻ സ്വദേശി കെട്ടിടത്തിന്റെ ബേസ്‌മെന്റിൽ വെള്ളം കയറി മുങ്ങിമരിച്ചതായി റിപ്പോർട്ട് ഉണ്ടെങ്കിലും സ്ഥിരീകരിച്ചിട്ടില്ല. റോഡുകൾ വെള്ളത്തിൽ മുങ്ങിയ സാഹചര്യത്തിൽ നിർമ്മാണ പ്രവർത്തനങ്ങളിലെ അപാകതകൾ വിമർശന വിധേയമായിരുന്നു. ധാർമ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് കുവൈറ്റ് പൊതുമരാമത്ത് മന്ത്രി ഹുസാം അൽ റുമി രാജിവച്ചു.
വെള്ളിയാഴ്ച പകൽ ആരംഭിച്ച മഴ രാത്രിയോടെ ശക്തമാകുകയായിരുന്നു. റോഡുകളും പ്രദേശങ്ങളും വെള്ളത്തിൽ മുങ്ങി. ഗതാഗതം സ്‌തംഭിച്ചു. വാഹനങ്ങൾ വെള്ളക്കെട്ടിൽ ഒഴുകി. പൊലീസിന്റെ നിർദ്ദേശപ്രകാരം വാഹനങ്ങൾ വഴിയിൽ ഉപേക്ഷിച്ചു യാത്രക്കാർ രക്ഷപെട്ടു. റോഡുകളിൽ അതിരൂക്ഷമായ ഗതാഗത കുരുക്കും നേരിട്ടു.
മുനിസിപ്പൽ അധികൃതരും സുരക്ഷ അധികൃതരും അഗ്നിശമന വിഭാഗവും സംയോജിച്ചുള്ള രക്ഷാ പ്രവർത്തനം അപകടങ്ങൾ ഒഴിവാക്കി. ഞായറാഴ്ച വരെയും ശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ജനങ്ങൾ കഴിവതും വീടിനുള്ളിൽ കഴിയാനാണ് നിർദ്ദേശം. കടലിൽ പോവരുതെന്നും മുന്നറിയിപ്പുണ്ട്.