ന്യൂഡൽഹി: ശബരിമല യുവതീ പ്രവേശന വിഷയത്തിൽ സമർപ്പിച്ച ഹർജികളിൽ സുപ്രീം കോടതിയിൽ ദേവസ്വം ബോർഡിന് വേണ്ടി മുതിർന്ന അഭിഭാഷകൻ ചന്ദർ ഉദയ്സിംഗ് ഹാജരാകും. ദേവസ്വം ബോർഡിന് വേണ്ടി ഹാജരാകില്ലെന്ന് അഭിഭാഷകനായ ആര്യാമ സുന്ദരം വ്യക്തമാക്കിയതിനെ തുടർന്നാണ് മാറ്രം. സമാനമായ മറ്റൊരു കേസിൽ നേരത്തെ ഹാജരായതിനാലാണ് ഇപ്പോഴത്തെ കേസിൽ ഹാജരാകാനില്ലെന്നാണ് ആര്യാമ സുന്ദരം അറിയിച്ചത്.
ശബരിമലക്കേസിൽ സുപ്രീം കോടതിയിൽ ദേവസ്വം ബോർഡിന് വേണ്ടി ഹാജരാകാൻ കോൺഗ്രസ് നേതാവ് മനുഅഭിഷേക് സിംഗ്‌വിയെയാണ് ആദ്യം പരിഗണിച്ചിരുന്നത്. എന്നാൽ കേസിൽ ഹാജരാകാൻ കഴിയില്ലെന്ന് അദ്ദേഹം അറിയിച്ചു. തുടർന്നാണ് ആര്യാമ സുന്ദരത്തിലേക്ക് ദേവസ്വം ബോർഡ് നീങ്ങിയത്. തുടർന്നാണ് ചന്ദർ ഉദയ്സിംഗിനെ സമീപിക്കാൻ ദേവസ്വം ബോർഡ് തീരുമാനിച്ചത്. അതേസമയം, ആര് തടഞ്ഞാലും ദേവസ്വംബോർഡിന്റെ വക്കീൽ സുപ്രീംകോടതിയിൽ ഉണ്ടാകുമെന്നും പത്മകുമാർ പറഞ്ഞു.
പ്രായഭേദമന്യേ സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ച് കൊണ്ടുള്ള സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് പുറപ്പെടുവിച്ച വിധിക്കെതിരെ നൽകിയ പുനപരിശോധന ഹർജികൾ നാളെ മൂന്ന് മണിക്കാണ് സുപ്രീം കോടതി പരിഗണിക്കുന്നത്. ഭരണഘടനാ ബെഞ്ചിന്റെ വിധിക്കെതിരെ സമർപ്പിച്ച പുനപരിശോധന ഹർജികൾ നിലനിൽക്കുമോ എന്നായിരിക്കും നാളെ കോടതി പരിഗണിക്കുകയെന്നാണ് നിയമ വിദഗ്‌ദ്ധർ വ്യക്തമാക്കുന്നത്.