ന്യൂഡൽഹി: ശബരിമല യുവതീ പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധി മറികടക്കാൻ കേന്ദ്രം ഓർഡിനൻസ് കൊണ്ടുവരില്ലെന്ന് ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ പറഞ്ഞു. വിഷയത്തിൽ എൽ.ഡി.എഫ് സർക്കാർ രാഷ്ട്രീയം കളിക്കുകയാണെന്നും വിശ്വാസികളുടെ സമരമാണ് മാർഗമെന്നും അമിത് ഷാ പറഞ്ഞു.
സുപ്രിം കോടതി വിധി മറികടക്കുന്നതിനും ശബരിമലയിലെ ആചാരം സംരക്ഷിക്കുന്നതിനും സമരം നടത്തുന്ന ബി.ജെ.പി എന്തുകൊണ്ട് കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സർക്കാരിനോട് ഓർഡിനൻസ് ഇറക്കാൻ ആവശ്യപ്പെടാത്തത് എന്ന് നേരത്തെ വിമർശനം ഉയർന്നിരുന്നു. കോൺഗ്രസും സി.പി.എം ഉൾപ്പെടെയുള്ള പാർട്ടികൾ ഇക്കാര്യം ഉന്നയിച്ചിരുന്നു. ബി.ജെ.പിയുടേത് ഇരട്ടത്താപ്പ് എന്നായിരുന്നു ഇവരുടെ വാദം. ഇതിന് പിന്നാലെയാണ് അമിത് ഷാ നിലപാട് വ്യക്തമാക്കിയത്.
കണ്ണൂരില്‍ നടത്തിയ വിവാദ പ്രസംഗത്തെയും ഒരു ദേശീയ മാധ്യമവുമായുള്ള അഭിമുഖത്തിനിടെ അമിത് ഷാ ന്യായീകരിച്ചു.