തിരുവനന്തപുരം: മണ്ഡലകാലത്ത് സുരക്ഷയ്ക്കായി ആന്ധ്ര,തെലുങ്കാന സംസ്ഥാനങ്ങൾ ഇത്തവണ പൊലീസിനെ അയച്ചേക്കില്ല. തെലങ്കാനയിൽ നിയമസഭാ തിരഞ്ഞെടുപ്പിന് സുരക്ഷയൊരുക്കേണ്ടതിനാലാണ് ഇത്. തമിഴ്നാട്, കർണാടക, പുതുച്ചേരി എന്നിവിടങ്ങളിലെ പൊലീസ് എത്തുമെന്ന് ഐ.ജി പി.വിജയൻ പറഞ്ഞു.
യുവതീപ്രവേശന ഉത്തരവിന്റെ പശ്ചാത്തലത്തിൽ അഞ്ച് സംസ്ഥാനങ്ങളിൽ നിന്ന് വനിതാ പൊലീസടക്കം സേനയെ അയയ്ക്കണമെന്ന് ഡി.ജി.പി ബെഹറ ആവശ്യപ്പെട്ടിരുന്നു. പതിവായി മണ്ഡലകാലത്ത് അയയ്ക്കുന്ന രണ്ട് പ്ലാറ്റൂൺ (പരമാവധി 100) സേനാംഗങ്ങളെയേ അയൽ സംസ്ഥാനങ്ങൾ അയയ്ക്കുന്നുള്ളൂ. വനിതാ പൊലീസിനെ അയയ്ക്കുന്നതായി അറിയിച്ചിട്ടുമില്ല. കേരളാപൊലീസിന്റെ വനിതാ ബറ്റാലിയനടക്കം 200 വനിതാപൊലീസിനെ പമ്പയിൽ സജ്ജരാക്കി നിറുത്തും. ഇവരെ ആവശ്യമെങ്കിൽ സന്നിധാനത്തേക്ക് വിന്യസിക്കും.
നിലയ്ക്കൽ, പമ്പ. സന്നിധാനം എന്നിവിടങ്ങളിൽ 1500 സ്‌പെഷ്യൽ പൊലീസിനെ നിയമിക്കാൻ ആഭ്യന്തരവകുപ്പ് ഉത്തരവിറക്കി. 250 വനിതാ സ്‌പെഷ്യൽ പൊലീസിനെയും നിയോഗിക്കും. 645രൂപ ദിവസ വേതനത്തിൽ 60ദിവസത്തേക്കാണ് നിയമിക്കുക.