isro

തിരുവനന്തപുരം: കഴിഞ്ഞ ദിവസം ഇന്ത്യൻ മണ്ണിൽ നിന്ന് 3.5 ടൺ ഭാരമുള്ള ഉപഗ്രഹം സ്വന്തം റോക്കറ്റിൽ വിക്ഷേപിച്ച് ഐ.എസ്.ആർ.ഒ ചരിത്രനേട്ടം കുറിച്ചപ്പോൾ മലയാളികളുടെ അഭിമാനത്തിന് ഇരട്ടി തിളക്കം. രാജ്യത്തിന്റെ അഭിമാന നേട്ടത്തിനൊപ്പം പങ്കുചേരുന്നതിനോടൊപ്പം ഉപഗ്രഹത്തെ സുരക്ഷിതമായി ബഹിരാകാശത്ത് എത്തിയ ഭീമൻ റോക്കറ്റ് ജി.എസ്.എൽ.വി മാർക്ക് 3 രൂപകൽപ്പന ചെയ്തത് തിരുവനന്തപുരം വി.എസ്.എസ്.സിയാണ്. 650 ടൺ ഭാരം, പത്ത് മീറ്റർ വ്യാസവുമുള്ളതാണ് 'ബാഹുബലി' എന്ന് വിശേഷിപ്പിക്കുന്ന ഈ ഭീമൻ റോക്കറ്റിനുള്ളത്. 3423 കിലോഗ്രാം ഭാരമുള്ള ജിസാറ്റ് 29 ഉപഗ്രഹത്തെ സുരക്ഷിതമായി ലക്ഷ്യത്തിലെത്തിച്ചതോടെ ലോകത്തെ കരുത്തൻ വിക്ഷേപണ റോക്കറ്റുകളിലൊന്നാവുകയാണ്.

മൂന്നാം തലമുറ റോക്കറ്റാണ് ജിഎസ്എൽവി മാർക്ക് 3. ഇതോടെ ഭാരം കൂടിയ ഉപഗ്രഹങ്ങൾ വിക്ഷേപിക്കാൻ വിദേശ രാജ്യങ്ങളെ ആശ്രയിക്കേണ്ട സ്ഥിതിയും രാജ്യത്തിന് മാറ്റാനായി. ഗജ ചുഴലിക്കാറ്റിന്റെ ഭീതി ഒഴിഞ്ഞ് കാലാവസ്ഥ അനുകൂലമായതോടെ 27 മണിക്കൂർ നീണ്ട കൗണ്ട്ഡൗൺ പൂർത്തിയാക്കി വൈകിട്ട് 5.08നാണ് 'ബാഹുബലി' എന്ന് വിശേഷിപ്പിക്കപ്പെടുന്ന ജി.എസ്.എൽ.വി മാർക്ക് 3 റോക്കറ്റ് ജി സാറ്റ് 29 ഉപഗ്രഹവുമായി കുതിച്ചുയർന്നത്. 2.19 മിനിട്ട് കഴിഞ്ഞപ്പോൾ ആദ്യ ഖര എൻജിനും പിന്നത്തെ 3.25 മിനിട്ടിൽ രണ്ടാം ഘട്ടത്തിലെ ദ്രവ എൻജിനും എരിഞ്ഞുതീർന്നു. പിന്നീട് 11.72 മിനിട്ട് ഇന്ത്യയുടെ സ്വന്തം ക്രയോജനിക് എൻജിന്റെ കരുത്തിലാണ് റോക്കറ്റ് കുതിച്ചത്. സെക്കൻഡിൽ 10.21 കിലോമീറ്റർ വേഗതയിൽ ബഹിരാകാശത്തു കൂടി കുതിച്ച ക്രയോസ്റ്റേജ് എരിഞ്ഞുതീരാൻ 15 സെക്കൻഡ് ശേഷിക്കെ ജി സാറ്റിനെ പുറത്തേക്ക് തള്ളി. ഉടൻ ഹാസനിലെ മാസ്റ്റർ കൺട്രോൾ സ്റ്റേഷൻ നിയന്ത്രണം ഏറ്റെടുത്തു. 35,975 കിലോമീറ്റർ ഉയരത്തിലുള്ള താത്കാലിക ഭ്രമണപഥത്തിലാണ് ഉപഗ്രഹം. ഇത് സ്ഥിരം ഭ്രമണപഥത്തിലേക്ക് രണ്ടുദിവസത്തിനകം മാറ്റും.

ജിസാറ്റ് 29

ഭാരം 3423 കിലോഗ്രാം

ആയുസ് 10 വർഷം

പേലോഡ് 8 സ്‌പോട്ട് ബീം ട്രാൻസ്‌പോണ്ടറുകൾ

ജിയോ ഹൈറെസൊല്യൂഷൻ കാമറ.

പ്രയോജനം അതിവേഗ ഇന്റർനെറ്റ് സേവനം ഡിജിറ്റൽ ഇന്ത്യ ശക്തിപ്പെടുത്തും പ്രതിരോധ വാർത്താവിനിമയം ശക്തമാക്കും