കൊച്ചി: തലശേരി എം.എൽ.എ എ.എൻ ഷംസീറിന്റെ ഭാര്യയുടെ കണ്ണൂർ സർവകലാശാലയിലെ നിയമനം ഹൈക്കോടതി റദ്ദാക്കി. സർവകലാശാലയിൽ കരാർ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലെ നിയമനമാണ് ഹൈക്കോടതി റദ്ദാക്കിയത്. പട്ടികയിൽ ഒന്നാം റാങ്ക് നേടി ഡോ. എം.പി ബിന്ദു സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ ഉത്തരവ്. നിലവിലെ തസ്തികയിൽ ബിന്ദുവിനെ നിയമിക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.
വിജ്ഞാപനവും റാങ്ക് പട്ടികയും മറികടന്നാണ് ഷംസീറിന്റെ ഭാര്യക്ക് നിയമനം നൽകിയതെന്നായിരുന്നു പരാതി. ജനറൽ കാറ്റഗറിയിൽ അസിസ്റ്റന്റ് പ്രൊഫസർമാരെ വിളിച്ച വിജ്ഞാപനം ഒ.ബി.സി മുസ്ലിം എന്നാക്കി തിരുത്തിയാണ് നിയമനം നൽകിയതെന്നും ബിന്ദുവിന്റെ പരാതിയിൽ പറഞ്ഞിരുന്നു.
സ്‌കൂൾ ഒഫ് പെഡഗോഗിക്കൽ സയൻസിലേക്ക് നടന്ന താത്കാലിക അസിസ്റ്റന്റ് പ്രൊഫസറുടെ ഒഴിവിലേയ്ക്കാണ് ഷംസീറിന്റെ ഭാര്യ ഷഹലയെ ചട്ടങ്ങൾ മറികടന്ന് നിയമിച്ചത്. ഇക്കാര്യത്തിലാണ് സർക്കാരിനോടും കണ്ണൂർ സർവകലാശാലയോടും ഹൈക്കോടതി നേരത്തെ വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എ.എൻ ഷംസീർ.എം.എൽ.എയുടെ ഭാര്യയുടെ നിയമനത്തിനായി കണ്ണൂർ സർവകലാശാല വിജ്ഞാപനവും റാങ്ക് ലിസ്റ്റും തിരുത്തിയെന്ന് കാണിച്ച് റാങ്ക് പട്ടികയിലെ ഒന്നാം സ്ഥാനക്കാരിയായ ഡോ.എം.പി. ബിന്ദു ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
അർഹതയുള്ള അവസരത്തിന് വേണ്ടിയാണ് പോരാടിയതെന്നും വിധിയിൽ സന്തോഷമുണ്ടെന്നും ഹർജിക്കാരിയായ ബിന്ദു മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. ഷഹലയുടെ നിയമനത്തിന് പിന്നിൽ രാഷ്ട്രീയ സ്വാധീനമാണെന്നും ബിന്ദു കൂട്ടിച്ചേർത്തു.