kerala-police

തിരുവനന്തപുരം: മണ്ഡല മകരവിളക്ക് തീർത്ഥാടനകാലത്ത് ശബരിമലയും പരിസര പ്രദേശങ്ങളും ആറ് മേഖലകളായി തിരിച്ച് നാല് ഘട്ടങ്ങളായി സുരക്ഷാസംവിധാനം ഏർപ്പെടുത്തിയതായി സംസ്ഥാന പൊലീസ് മേധാവി ലോകനാഥ് ബെഹ്റ അറിയിച്ചു.
ആകെ 15,259 പോലീസ് ഉദ്യോഗസ്ഥരെയാണ് തീർത്ഥാടനകാലത്ത് ശബരിമലയിലും പരിസരത്തുമായി നിയോഗിച്ചിട്ടുളളത്. ഡി.ഐ.ജി മുതൽ അഡീഷണൽ ഡി.ജി.പി വരെയുളള ഉന്നത ഉദ്യോഗസ്ഥർ കൂടാതെയാണിത്. നാല് ഘട്ടങ്ങളുളള ഈ സീസണിൽ എസ്.പി, എ.എസ്.പി തലത്തിൽ ആകെ 55 ഉദ്യോഗസ്ഥർ സുരക്ഷാചുമതലകൾക്കായി ഉണ്ടാകും. ഡി.വൈ.എസ്.പി തലത്തിൽ 113 പേരും ഇൻസ്‌പെക്ടർ തലത്തിൽ 359 പേരും എസ്.ഐ തലത്തിൽ 1,450 പേരുമാണ് ഇക്കാലയളവിൽ ഡ്യൂട്ടിയിൽ ഉണ്ടാകുന്നത്. 12,562 സീനിയർ സിവിൽ പൊലീസ് ഓഫീസർ, സിവിൽ പൊലീസ് ഓഫീസർ എന്നിവരെയും നിയോഗിച്ചിട്ടുണ്ട്. കൂടാതെ വനിത സി.ഐ, എസ്.ഐ തലത്തിലുളള 60 പേരും 860 വനിതാ സീനിയർ സിവിൽ പൊലീസ് ഓഫീസർ/ സിവിൽ പൊലീസ് ഓഫീസർമാരെയും നിയോഗിച്ചിട്ടുണ്ട്.

നവംബർ 15 മുതൽ 30 വരെയുളള ഒന്നാം ഘട്ടത്തിൽ 3,450 പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. ഇവരിൽ 230 പേർ വനിതാ പൊലീസ് ഉദ്യോഗസ്ഥരാണ്. കൂടാതെ എസ്.ഐ തലത്തിൽ 349 പേരും സി.ഐ തലത്തിൽ 82 പേരും ഡി.വൈ.എസ്.പി തലത്തിൽ 24 പേരും ഡ്യൂട്ടിയിലുണ്ടാകും. നവംബർ 30 മുതൽ ഡിസംബർ 14 വരെയുളള രണ്ടാം ഘട്ടത്തിൽ 3,400 പോലീസ് ഉദ്യോഗസ്ഥർ സുരക്ഷക്കുണ്ടാകും. ഇവരിൽ 230 പേർ വനിതാ പൊലീസ് ഉദ്യോഗസ്ഥരാണ്. കൂടാതെ എസ്.ഐ തലത്തിൽ 312 പേരും സി.ഐ തലത്തിൽ 92 പേരും ഡി.വൈ.എസ്.പി തലത്തിൽ 26 പേരും ചുമതലകൾ നിർവഹിക്കും. ഡിസംബർ 14 മുതൽ 29 വരെയുളള മൂന്നാം ഘട്ടത്തിൽ 4,026 പൊലീസ് ഉദ്യോഗസ്ഥർ ഉണ്ടാകും. ഇവരിൽ 230 പേർ വനിതാ പൊലീസ് ഉദ്യോഗസ്ഥരാണ്. കൂടാതെ എസ്.ഐ തലത്തിൽ 389 പേരും സി.ഐ തലത്തിൽ 90 പേരും ഡി.വൈ.എസ്.പി തലത്തിൽ 29 പേരും ഡ്യൂട്ടിയിലുണ്ടാകും. ഡിസംബർ 29 മുതൽ ജനുവരി 16 വരെയുളള നാലാം ഘട്ടത്തിൽ 4,383 പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. ഇവരിൽ 230 പേർ വനിതാ പൊലീസ് ഉദ്യോഗസ്ഥരാണ്. കൂടാതെ എസ്.ഐ തലത്തിൽ 400 പേരും സി.ഐ തലത്തിൽ 95 പേരും ഡി.വൈ.എസ്.പി തലത്തിൽ 34 പേരും ഡ്യൂട്ടിയിലുണ്ടാകും.

ഒരു സബ്ബ് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ 20 അംഗങ്ങളുളള കേരള പൊലീസ് കമാന്റോ സംഘത്തെ സന്നിധാനത്ത് ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുണ്ട്. 20 അംഗങ്ങളുളള മറ്റൊരു കമാന്റോ സംഘം പമ്പയിലുണ്ടാകും. കൂടാതെ ഏത് സാഹചര്യവും നേരിടുന്നതിനായി തണ്ടർ ബോൾട്ടിന്റെ ഒരു പ്ലറ്റൂണിനെ മണിയാറിൽ സജ്ജമാക്കി നിർത്തിയിട്ടുണ്ട്. ബോംബുകൾ കണ്ടെത്തി നിർവീര്യമാക്കുന്ന കേരള പൊലീസിന്റെ 234 പേരടങ്ങുന്ന പ്രത്യേക സംഘത്തെയും പമ്പയിലും സന്നിധാനത്തും വിന്യസിച്ചിട്ടുണ്ട്.

റാപ്പിഡ് ആക്ഷൻ ഫോഴ്സിന്റെ രണ്ട് കമ്പനി ശബരിമലയിലും പരിസരത്തുമായി വിന്യസിച്ചിട്ടുണ്ട്. എൻ.ഡി.ആർ.എഫി ന്റെ രണ്ട് സംഘങ്ങളും ഡ്യൂട്ടിയിലുണ്ടാകും. ഒരു വനിതാ ഇൻസ്‌പെക്ടറും രണ്ട് വനിതാ സബ്ബ് ഇൻസ്‌പെക്ടർമാരും 30 വനിതാ സിവിൽ പൊലീസ് ഓഫീസർമാരും അടങ്ങുന്ന കർണാടക പൊലീസിന്റെ സംഘവും ഡ്യൂട്ടിക്കായി എത്തിയിട്ടുണ്ട്.