sabarimala

തിരുവനന്തപുരം: ശബരിമലയിലെ യുവതീ പ്രവേശന വിധി നടപ്പാക്കാൻ സാവകാശം വേണമെന്ന് ആവശ്യപ്പെട്ട് ദേവസ്വം ബോർഡ് സുപ്രിംകോടതിയെ സമീപിക്കാൻ സാദ്ധ്യത. നാളെ മണ്ഡല-മകരവിളക്ക് ഉത്സവത്തിനായി നട തുറക്കുമ്പോൾ നിലവിലെ സാഹചര്യം ചർച്ച ചെയ്യാൻ ദേവസ്വം ബോർഡ് തിരുവനന്തപുരത്ത് യോഗം ചേരും.

ശബരിമല യുവതീപ്രവേശം സംബന്ധിച്ച വിധി നടപ്പാക്കാൻ ദേവസ്വം ബോർഡ‍ിനു സാവകാശം തേടാമെന്നു മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. രാജകുടുംബവും തന്ത്രിമാരുമായുള്ള ചർച്ചയിലാണു മുഖ്യമന്ത്രി നിലപാട് അറിയിച്ചത്. സർക്കാരിന് വിധി നടപ്പാക്കാൻ സാവകാശം തേടി കോടതിയെ സമീപിക്കാനാകില്ലെന്നും സാവകാശഹർജി നൽകണോ എന്ന കാര്യത്തിൽ തിരുവിതാംകൂർ ദേവസ്വംബോർഡ് തീരുമാനമെടുക്കട്ടെ എന്നും മുഖ്യമന്ത്രി പറഞ്ഞതായി പന്തളം രാജകൊട്ടാരപ്രതിനിധി ശശികുമാരവർമയും വ്യക്തമാക്കിയിരുന്നു.

തന്ത്രി, രാജകുടുംബാംഗങ്ങളുമായുള്ള ചർച്ചയിൽ ദേവസ്വംബോർഡ് പ്രസിഡന്റ് എ.പദ്മകുമാറും, ബോർഡംഗം കെ.പി.ശങ്കരദാസും പങ്കെടുത്തിരുന്നു. ഇതേത്തുടർന്നാണ് സാവകാശത്തിന്റെ സാധ്യത തേടുന്ന കാര്യം ബോർഡ് പരിഗണിക്കുന്നതെന്നാണ് സൂചന.