k-surendran

തിരുവനന്തപുരം: ശബരിമല വിഷയത്തിൽ നിലപാടിൽ ഉറച്ചു നിൽക്കുന്ന സർക്കാരിനെതിരെ ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ രംഗത്ത്. അവിശ്വാസികളായ സ്ത്രീകളെ ബലം പ്രയോഗിച്ച് ശബരിമലയിൽ എത്തിച്ച് ആചാരം ലംഘനം നടത്താനാണ് സർക്കാർ തീരുമാനമെന്ന് സുരേന്ദ്രൻ പറഞ്ഞു. സർക്കാർ അപകടകരമായ നിലപാട് എടുത്തു കഴിഞ്ഞിരിക്കുന്നു. വിശ്വാസികൾക്ക് രണ്ട് മാർഗമാണുള്ളത്. ഒന്നുകിൽ ആചാരലംഘനത്തിന് കൂട്ടു നിൽക്കുകയോ അല്ലെങ്കിൽ ഈ നീക്കത്തെ ചെറുത്തു തോൽപ്പിക്കുകയോ ചെയ്യാം- സുരേന്ദ്രൻ വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്രിലൂടെയാണ് സുരേന്ദ്രന്റെ പ്രതികരണം.സർക്കാർ നിലപാടിനെതിരെ രണ്ടാമത്തെ മാർഗം മാത്രമാണ് ആത്മാഭിമാനമുള്ളവരുടെ മുൻപിലുള്ളതെന്നും സുരേന്ദ്രൻ പറയുന്നു. ആയ്യപ്പന്റെ അനുഗ്രഹത്തോടെ ചരിത്രപോരാട്ടത്തിന് രംഗത്തിറങ്ങാമെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

ഫേസ്ബുക്ക് പോസ്റ്രിന്റെ പൂർണരൂപം:

സർക്കാർ അപകടകരമായ നിലപാടെടുത്തുകഴിഞ്ഞു. എന്തുവിലകൊടുത്തും അവിശ്വാസികളായ യുവതികളെ ബലം പ്രയോഗിച്ച് ശബരിമലയിൽ പ്രവേശിപ്പിച്ച് ആചാരലംഘനം നടത്തുമെന്ന് തീരുമാനിച്ചുകഴിഞ്ഞു. ഹിന്ദുസമൂഹത്തെ അപമാനിച്ച് ആത്മവിശ്വാസം നഷ്ടപ്പെടുത്തി ദുർബലമാക്കാനുള്ള നീക്കം. ഇനി വിശ്വാസികളുടെ മുന്നിൽ രണ്ടു മാർഗ്ഗമേയുള്ളൂ. ഒന്നുകിൽ അപമാനം സഹിച്ച് കീഴടങ്ങി ശബരിമലയെ തകർക്കാനുള്ള നീക്കത്തിന് കൂട്ടുനിൽക്കുക. അല്ലെങ്കിൽ എന്തു ത്യാഗവും സഹിച്ച് ഈ നീക്കത്തെ ചെറുത്തു തോൽപ്പിച്ച് വിശ്വാസികളെ അണിനിരത്തി ആചാരലംഘനം തടയുക. രണ്ടാമത്തെ മാർഗ്ഗമേ ആത്മാഭിമാനമുള്ളവരുടെ മുന്നിൽ കരണീയമായിട്ടുള്ളൂ. അയ്യപ്പന്റെ അനുഗ്രഹത്തോടെ രംഗത്തിറങ്ങാം. ചരിത്രപരമായ പോരാട്ടത്തിന് സമയമായി. അന്തിമ വിജയം വിശ്വാസികൾക്കു മാത്രമായിരിക്കും.