sabarimala-

ശബരിമല: വ്രതശുദ്ധിയുടെ പുണ്യദിനങ്ങൾക്ക് തുടക്കം കുറിച്ച് മണ്ഡല - മകരവിളക്ക് ഉത്സവത്തിനായി ശബരിമല ശ്രീകോവിൽ നട തുറന്നു. തന്ത്രി കണ്ഠര് രാജീവരരുടെ സാന്നിദ്ധ്യത്തിൽ നിലവിലുള്ള മേൽശാന്തി എ.വി.ഉണ്ണിക്കൃഷ്ണൻ നമ്പൂതിരിയാണ് ശ്രീകോവിൽ നടതുറന്ന് അയ്യപ്പസ്വാമിയെ ധ്യാനനിദ്ര‌യിൽ നിന്നുണർത്തി ദീപം തെളിയിച്ചത്.

തുടർന്ന് ഉപദേവതാ ക്ഷേത്രങ്ങളിൽ വിളക്ക് തെളിച്ചശേഷം മേൽശാന്തി പതിനെട്ടാംപടിയിറങ്ങി ആഴിയിലും അഗ്നിപകർന്നു. ഇന്ന് പ്രത്യേക പൂജകൾ ഇല്ല. വൈകിട്ട് ആറോടെ നിയുക്ത മേൽശാന്തിമാരുടെ അവരോധന ചടങ്ങുകൾ നടക്കും. ശബരിമല മേൽശാന്തി മണ്ണാർകാട് തച്ചനാട്ടകം കണ്ടൂർകുന്ന് വരിക്കാശേരി മനയിൽ വി.എൻ.വാസുദേവൻ നമ്പൂതിരിയുടെ അവരോധന ചടങ്ങാകും ആദ്യം നടക്കുക. തന്ത്രിയുടെ കാർമ്മികത്വത്തിൽ കലശംപൂജിച്ച് മേൽശാന്തിയെ അഭിഷേകം ചെയ്തശേഷം ശ്രീകോവിലിലേക്ക് കൂട്ടികൊണ്ടുപോയി മൂലമന്ത്രവും പൂജാവിധികളും പറഞ്ഞു കൊടുക്കും.തുടർന്ന് മാളികപ്പുറം ക്ഷേത്രത്തിലെ നിയുക്ത മേൽശാന്തി തിരുവൻവണ്ടൂർ ഇരമല്ലിക്കര മാമ്പറ്റ ഇല്ലത്ത് എം.എൻ.നാരായണൻ നമ്പൂതിരിയുടെയും അവരോധന ചടങ്ങ് നടക്കും.

sabarimala-

വൃശ്ചികം ഒന്നായ നാളെ പുതിയ മേൽശാന്തിമാരാണ് നടതുറക്കുക. യുവതീ പ്രവേശന വിഷയത്താൽ സങ്കീർണമായ അന്തരീക്ഷത്തിലാണ് ഇക്കുറി മണ്ഡല - മകരവിളക്ക് ഉത്സവം കടന്നുപോവുക. യുവതികൾക്ക് പ്രവേശനം അനുവദിച്ചുള്ള സുപ്രീം കോടതി വിധി ഒരു ഭാഗത്തും, പത്തിനും അൻപതിനും ഇടയിലുള്ള സ്ത്രീകളെ തടയുമെന്ന സംഘപരിവാർ സംഘടനകളുടെ ഭീഷണി മുറുഭാഗത്തും നിലനിൽക്കുന്നതിനാൽ പഴുതടച്ച സുരക്ഷയാണ് പൊലീസ് ഏർപ്പെടുത്തിയിരിക്കുന്നത്.