സ്റ്രാർ സ്പോർട്സ് 3, 2 ചാനലുകളിൽ തത്സമയം.
ഹോട്ട്സ്റ്രാറിലും ജിയോ ടിവിയിലും ലൈവ് സ്ട്രീമിംഗ്
അമ്മാൻ :അന്താരാഷ്‌ട്ര സൗഹൃദ ഫുട്ബാൾ പോരാട്ടത്തിൽ ഇന്ത്യ ഇന്ന് ജോർദാനെ നേരിടും. ജോർദാനിലെ അമാനിലെ കിംഗ് അബ്‌ദുള്ല ഇന്റർ നാഷണൽ സ്റ്രേഡിയത്തിൽ ഇന്ത്യൻ സമയം രാത്രി 10.30 മുതലാണ് മത്സരം. അടുത്തവർഷം നടക്കുന്ന എഫ്.സി.കപ്പിനുള്ള മുന്നൊരുക്കമെന്ന നിലയിലാണ് ഇന്ത്യ ഈ മത്സരത്തെ കാണുന്നത്. സൂപ്പർതാരം സുനിൽ ഛെത്രിയുടെ അഭാവമാണ് മത്സരത്തിൽ ഇന്ത്യ വലയ്ക്കുന്ന പ്രധാന ഘടകം. ഐ.എസ്.എല്ലിൽ ബംഗളൂരു എഫ്.സിയുടെ ക്യാപ്‌ടനായ ഛെത്രിയ്ക്ക് കേരള ബ്ലാസ്‌റ്റേഴ്സിനെതിരായ മത്സരത്തിനിടെ പറ്റിയ പരിക്കാണ് വില്ലനായത്. ചെത്രിയ്ക്ക് രണ്ടാഴ്ചത്തെ വിശ്രമം അത്യാവശ്യമാണ്. ഛെത്രിക്ക് പകരം യുവതാരം കോമൾ തട്ടാലിനെ പരിശീലകൻ സ്റ്റീഫൻ കോൺസ്റ്റന്റൈൻ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
അത് സമയം ഇന്ത്യയുടെ ഏറ്രവും മികച്ച ഗോൾ സ്കോററായ ഛെത്രിയുടെ അഭാവം മുന്നേറ്ര നിരയെ ബാധിക്കുമോയെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്.ഛെത്രിയുടെ അഭാവം വലിയ നഷ്ടം തന്നെയാണെന്ന് കോൺസ്റ്റന്റൈനും അഭിപ്രായപ്പെട്ടിരുന്നു. ബ്ലാസ്‌റ്രേഴ്സ് നായകൻ സന്ദേശ് ജിങ്കന്റെ ക്യാപ്‌ടൻസിയിലാണ് ഇന്ത്യ ഇറങ്ങുന്നത്.
ഛെത്രിക്ക് പകരം ജെജെ ലാൽ പെഖുലയ്ക്കും ബൽവന്ദ് സിംഗിനുമായിരിക്കും ആക്രമണത്തിന്റെ ചുമതലയെന്നാണ് നിഗമനം. അതേ സമയം ജെജെയുടെ ഫോം ഒരു തലവേദനയാണ്.
മിഡ്ഫീൽഡിൽ ഉദ്ധണ്ഡതയും പ്രണോയ്‌യും നർസാരിയും അനിരുദ്ധ് ഥാപ്പയും അണിനിന്നേക്കും.
ഗുർപ്രീത് സിംഗ് വലകാക്കാനും ജിങ്കനും കോട്ടാലും നാരായൺ ദാസും
സുഭാശിഷ് ബോസും പ്രതിരോധം കാക്കാനും ഇറങ്ങിയേക്കും.
കഴിഞ്ഞ മാസം കരുത്തരായ ചൈനയെ അവരുടെ നാട്ടിൽ ഗോൾ രഹിത സമനിലയിൽ തളച്ചതിന്റെ ആത്മ വിശ്വാസത്തിലാണ് ഇന്ത്യ.
സമീപകാലത്തെ മികച്ച പ്രകടനങ്ങൾ ഇന്ത്യയ്ക്ക് പ്രതീക്ഷ നൽകുന്ന ഘടകങ്ങളാണ്.
നോട്ട് ദ പോയിന്റ്
പരിചയസമ്പത്തിൽ മുന്നിലാണെങ്കിലും ഫിഫറാങ്കിംഗിൽ ഇന്ത്യയേക്കാൾപിന്നിലാണ് ജോർദാൻ. ഇന്ത്യ 97-ാം റാങ്കുകാരാണ്. ജോർദാൻ 112-ാം റാങ്കുകാരും.
കഴിഞ്ഞ മാസം സൗഹൃദ മത്സരത്തിൽ ജോർദാൻ നേരിട്ടത് ലോകകപ്പ് ഫൈനലിസ്റ്റുകളായ ക്രൊയേഷ്യയെയാണ്. മത്സരത്തിൽ ക്രൊയേഷ്യ 2-1ന് ജയിച്ചിരുന്നു.
ജോർദാൻ അവസാനമായി ഒരു മത്സരം ജയിച്ചത് കഴിഞ്ഞ മേയിൽ സൈപ്രസിനെതിരെയാണ്.