തിരുവനന്തപുരം: ശബരിമല ദർശിക്കാനെത്തിയ തൃപ്തി ദേശായി വിമാനത്താവളത്തിൽ നിന്ന് മടങ്ങി പോയതിന് മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് അഡ്വക്കേറ്റ് എ. ജയശങ്കർ. നവോത്ഥാന മൂല്യങ്ങൾ ഉയർത്തപ്പിടിക്കുമെന്നതൊക്കെ മുഖ്യന്റെ വായ്ത്താരിയാണ്. ശബരിമലയിൽ തൊഴാനെത്തിയ രഹ്നാ ഫാത്തിമ ഇപ്പോൾ മതവ്രകാരം വ്രണപ്പെടുത്താൻ ശ്രമിച്ച കേസിൽ മുൻകൂർ ജാമ്യം കിട്ടാതെ അറസ്റ്റ് കാത്തു കഴിയുകയാണ്. മുംബയിൽ നിന്ന് പറന്ന് വന്ന തൃപ്തി ദേശായിക്ക് വിമാനത്താവളത്തിലെ ആർ.എസ്.എസുകാരുടെ ശരണം വിളി കേട്ട് മടങ്ങി പോകേണ്ടി വന്നു. സുപ്രീം കോടതി വിധി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വായ്ത്താരി മുഴക്കുമ്പോൾ ദേവസ്വം ബോർഡ് സാവകാശ ഹർജി തേടി സുപ്രീം കോടതിയെ സമീപിക്കുകയാണെന്നും ജയശങ്കർ പറയുന്നു. ഫേസ്ബുക്ക് പോസ്റ്റ് വഴിയാണ് ജയശങ്കറിന്റെ വിമർശനം.
ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
പളളിക്കെട്ട് ശബരിമലയ്ക്ക്
കല്ലും മുളളും കാലുക്ക് മെത്തൈ..
തുലാമാസപൂജ തൊഴാനെത്തിയ രഹനാ ഫാത്തിമ പോലീസ് അകമ്പടിയോടെ സന്നിധാനം വരെയെത്തി, മടങ്ങി. മതവികാരം വ്രണപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിയായി മുൻകൂർ ജാമ്യം കിട്ടാതെ അറസ്റ്റ് കാത്തു കഴിയുന്നു.
മണ്ഡലപൂജയ്ക്ക് മുംബൈയിൽ നിന്നു പറന്നുവന്ന തൃപ്തിദേശായിക്കും സംഘത്തിനും വിമാനത്താവളത്തിൽ നിന്നു പുറത്തിറങ്ങാൻ കഴിഞ്ഞില്ല. ആർഎസ്എസുകാരുടെ ശരണം വിളിയും ഭജനയും കേട്ടു മടങ്ങി പോകേണ്ടി വന്നു.
സുപ്രീംകോടതി വിധി നടപ്പാക്കും, മലകയറാനെത്തുന്ന യുവതികൾക്ക് സംരക്ഷണം ഉറപ്പാക്കും, നവോത്ഥാന മൂല്യങ്ങൾ മുറുകെ പിടിക്കും എന്നൊക്കെ ബഹു മുഖ്യമന്ത്രി വായ്ത്താരി മുഴക്കുമ്പോൾ തന്നെ, ദേവസ്വം ബോർഡ് 'സാവകാശ' ഹർജിയുമായി സുപ്രീംകോടതിയെ സമീപിക്കുന്നു.
#മുഖ്യൻ്റെ വാക്കും _പഴയ ചാക്കും