ന്യൂഡൽഹി: ഇന്ത്യ തദ്ദേശിയമായി നിർമ്മിച്ച അതിവേഗ, എൻജിനില്ലാത്ത ആദ്യ ട്രെയിൻ ആയ ട്രെയിൻ 18ന്റെ ട്രയൽ റൺ ഇന്ന് നടക്കും. ഇന്ത്യൻ റെയിൽവേയുടെ അതിവേഗ ട്രെയിനുകളായ ശതാബ്ദിക്ക് പകരമാവുമെന്ന് കരുതുന്ന ട്രെയിൻ 18 മണിക്കൂറിൽ 160 കിലോമീറ്റർ വരെ വേഗത കൈവരിക്കാനാകും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മേക്ക് ഇൻ ഇന്ത്യ പദ്ധതി പ്രകാരം 100 കോടി ചെലവിലാണ് ട്രെയിൻ നിർമ്മിച്ചത്.
ബറെയ്‌ലിയിൽ നിന്ന് മൊറാദാബാദിലേക്കഉള്ള പാതയിലാണ് ട്രെയിൻ 18 ട്രയൽ റൺ നടത്തുന്നത്. ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിലായിരുന്നു ട്രെയിനിന്റെ നിർമ്മാണം. രണ്ട് എക്‌സിക്യൂട്ടീവും 14 നോൺ എക്‌സിക്യൂട്ടീവും ഉൾപ്പെടെ 16 ചെയർകാർ വിഭാഗം കോച്ചുകളാണ് ട്രെയിനിലുള്ളത്. എക്‌സിക്യൂട്ടീവ് ചെയർകാറിൽ 56ഉം നോൺ-എക്‌സിക്യൂട്ടീവ് ചെയർകാറിൽ 78ഉം യാത്രക്കാർക്ക് സഞ്ചരിക്കാനാകും. എല്ലാ കോച്ചുകളും എ.സിയാണ്. സുരക്ഷയ്ക്കായി ഡ്രൈവറുടെ കാബിനോട് ചേർന്ന് ട്രെയിൻ മാനേജ്മെന്റ് സിസ്റ്റം ഏർപ്പെടുത്തിയിട്ടുണ്ട്. യാത്രക്കാരുടെ ചലനങ്ങൾ ഡ്രൈവർക്ക് സി.സി.ടിവി കാമറയിലൂടെ നിരീക്ഷിക്കാനാവും.
ജി.പി.എസ് അധിഷ്ഠിത വിവരങ്ങളും ഇലക്ട്രോണിക് ഉപകരണങ്ങൾ ചാർജ് ചെയ്യാനുള്ള സൗകര്യവും ട്രെയിനിൽ ലഭിക്കും. മെട്രോ ട്രെയിനുകൾക്ക് സമാനമായ സുരക്ഷാ സംവിധാനങ്ങളാണ് ട്രെയിൻ 18ൽ ഉള്ളത്. പ്ലാറ്റ്‌ഫോമുകളിൽ എത്തുമ്പോൾ ഓട്ടോമാറ്റിക് ആയി തുറക്കുന്ന വാതിലുകളാണ് ട്രെയിനിലുള്ളത്. വാതിലിന് പുറമേ വിദേശനിർമിതമായ സീറ്റുകളും, ബ്രേക്ക് സിസ്റ്റവുമെല്ലാം ട്രെയിൻ 18ന്റെ പ്രത്യേകതകളാണ്.