പത്തനംതിട്ട: നിരോധനാജ്ഞ ലംഘിച്ചതിനെ തുടർന്ന് പൊലീസ് അറസ്‌റ്റ് ചെയ്‌ത ഹിന്ദു ഐക്യവേദി നേതാവ് കെ.പി.ശശികലയെ തിരുവല്ല കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ്. കരുതൽ തടങ്കലിലെടുത്ത ശശികലയെ സ്‌റ്റേഷൻ ജാമ്യത്തിൽ വിട്ടയയ്‌ക്കാമെന്ന് പൊലീസ് ബന്ധപ്പെട്ടവരോട് പറഞ്ഞിരുന്നു. എന്നാൽ തന്നെ പൊലീസുകാർ ശബരിമലയിൽ എത്തിക്കണമെന്ന നിലപാടിൽ ശശികല ഉറച്ച് നിന്നതോടെയാണ് കോടതിയിൽ ഹാജരാക്കുന്നത്. കോടതിയിൽ നിന്നും ജാമ്യമെടുത്ത് ശശികലയ്‌ക്ക് ശബരിമലയിലേക്ക് പോകാവുന്നതാണെന്നും പൊലീസ് അറിയിച്ചു.
അതേസമയം, ശശികലയെ കസ്‌റ്റഡിയിൽ സൂക്ഷിച്ചിരിക്കുന്ന റാന്നി പൊലീസ് സ്‌റ്റേഷന് മുന്നിൽ പ്രതിഷേധം ഇപ്പോഴും തുടരുകയാണ്. ശശികലയെ വിട്ടയയ്‌ക്കാതെ തങ്ങൾ പിരിഞ്ഞുപോകില്ലെന്നാണ് സമരക്കാരുടെ നിലപാട്. ഉപവാസത്തിലിരിക്കുന്ന ശശികലയെ ഇടയ്‌ക്ക് ഡോക്‌ടർമാരെത്തി പരിശോധിച്ചിരുന്നു. ഇന്നലെ രാത്രി ഏഴരയോടെ മരക്കൂട്ടത്ത് എത്തിയ ശശികലയെ പൊലീസ് തടയുകയായിരുന്നു. തുടർന്ന് അർദ്ധരാത്രി 1.40 ഓടെയാണ് അറസ്‌റ്റ് ചെയ്തത്. മടങ്ങിപ്പോകണമെന്ന് പലതവണ ആവശ്യപ്പെട്ടെങ്കിലും ഭക്തയായ താൻ ദർശനവും നെയ്യഭിഷേകവും നടത്താതെ മടങ്ങില്ലെന്ന് പൊലീസിനെ അറിയിച്ചു. തുടർന്നാണ് അറസ്‌റ്റ് ചെയ്തത്.
അതിനിടെ, അറസ്‌റ്റിൽ പ്രതിഷേധിച്ച് ബി.ജെ.പി പിന്തുണയോടെ സംസ്ഥാന വ്യാപകമായി നടത്തുന്ന ഹർത്താൽ പുരോഗമിക്കുകയാണ്. ഇന്ന് വൈകുന്നേരം വരെയാണ് ഹർത്താൽ.