പത്തനംതിട്ട: ശബരിമലയിൽ നിന്ന് അറസ്റ്റ് ചെയ്ത ഹിന്ദുഐക്യവേദി നേതാവ് കെ.പി ശശികലയെ തിരികെ മരക്കൂട്ടത്ത് എത്തിക്കണമെന്ന ആവശ്യവുമായി ശബരിമല കർമ്മ സമിതി രംഗത്ത്. തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ കേരളം സ്തംഭിക്കുമെന്നും സംഘടന നേതാക്കൾ മുന്നറിയിപ്പ് നൽകി. അറസ്റ്റ് ചെയ്ത ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
നിരോധനാജ്ഞ ലംഘിച്ചതിനെ തുടർന്ന് ഇന്ന് പുലർച്ചെയാണ് ശശികലെയ അറസ്റ്റ് ചെയ്തത്. പൊലീസ് നിയന്ത്രണങ്ങൾ ലംഘിക്കുമെന്ന് വെല്ലുവിളിച്ച് രാത്രി മല കയറിയ ശശികലയെ കരുതൽ തടങ്കലിന്റെ ഭാഗമായാണ് അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു. ആറ് മണിക്കൂറോളം മരക്കൂട്ടത്ത് തടഞ്ഞ് നിർത്തിയ ശേഷം ഇരുമുടിക്കെട്ടുമായാണ് അറസ്റ്റ് ചെയ്തത്.
ശശികലയെ തിരുവല്ല കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു. കരുതൽ തടങ്കലിലെടുത്ത ശശികലയെ സ്‌റ്റേഷൻ ജാമ്യത്തിൽ വിട്ടയയ്‌ക്കാമെന്ന് പൊലീസ് ബന്ധപ്പെട്ടവരോട് പറഞ്ഞിരുന്നു. എന്നാൽ തന്നെ പൊലീസുകാർ ശബരിമലയിൽ എത്തിക്കണമെന്ന നിലപാടിൽ ശശികല ഉറച്ച് നിന്നതോടെയാണ് കോടതിയിൽ ഹാജരാക്കുന്നത്. കോടതിയിൽ നിന്നും ജാമ്യമെടുത്ത് ശശികലയ്‌ക്ക് ശബരിമലയിലേക്ക് പോകാവുന്നതാണെന്നും പൊലീസ് അറിയിച്ചു.
അതേസമയം, ശശികലയെ കസ്‌റ്റഡിയിൽ സൂക്ഷിച്ചിരിക്കുന്ന റാന്നി പൊലീസ് സ്‌റ്റേഷന് മുന്നിൽ പ്രതിഷേധം ഇപ്പോഴും തുടരുകയാണ്. ശശികലയെ വിട്ടയയ്‌ക്കാതെ തങ്ങൾ പിരിഞ്ഞുപോകില്ലെന്നാണ് സമരക്കാരുടെ നിലപാട്. ഉപവാസത്തിലിരിക്കുന്ന ശശികലയെ ഇടയ്‌ക്ക് ഡോക്‌ടർമാരെത്തി പരിശോധിച്ചിരുന്നു. മടങ്ങിപ്പോകണമെന്ന് പലതവണ പൊലീസ് ആവശ്യപ്പെട്ടെങ്കിലും ഭക്തയായ താൻ ദർശനവും നെയ്യഭിഷേകവും നടത്താതെ മടങ്ങില്ലെന്ന് പൊലീസിനെ അറിയിച്ചു. തുടർന്നാണ് അറസ്റ്റ് ചെയ്തത്.
ശശികലയുടെ അറസ്റ്റിൽ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാനവ്യാപകമായി ഹർത്താൽ ആചരിക്കുകയാണ് . ഹിന്ദുഐക്യവേദിയും ശബരിമല കർമസമിതിയുമാണ് ഹർത്താൽ പ്രഖ്യാപിച്ചത്.