cpm-kerala

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് നടന്ന ഹർത്താൽ കേരളത്തെക്കുറിച്ച് അവമതിപ്പുണ്ടാക്കുന്നതിനുള്ള സംഘപരിവാർ അജണ്ടയുടെ ഭാഗമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ ആരോപിച്ചു. ശബരിമലയിൽ 10 മുതൽ 50 വയസ്സുവരെ പ്രായമുള്ള സ്ത്രീകൾക്ക് പ്രവേശനം നൽകാനുള്ള സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്റെ വിധിയെ അംഗീകരിക്കാതെ മുന്നോട്ടുപോകുന്നവരാണ് ഇപ്പോൾ ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുള്ളത്. വിശ്വാസത്തെ സംരക്ഷിക്കാൻ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നു എന്ന് പറയുന്നവർ ശബരിമലയെ തകർക്കാനുള്ള പദ്ധതികളാണ് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. സംസ്ഥാനത്തിനെതിരെ ലോകവ്യാപകമായി അവമതിപ്പ് പ്രചരിപ്പിച്ചവരാണ് ഇപ്പോൾ ശബരിമലയെ ഉൾപ്പെടെ തകർത്ത് തീർത്ഥാടകർക്ക് രക്ഷയില്ലെന്ന പ്രചരണവുമായി രംഗത്തുവരുന്നത്.


ശബരിമലയിലെ തീർത്ഥാടകരിൽ വലിയ വിഭാഗം വരുന്നത് മറ്റ് സംസ്ഥാനങ്ങളിൽ നിന്നാണ്. അവിടങ്ങളിൽ ശബരിമലയിൽ കുഴപ്പങ്ങളാണെന്ന പ്രതീതി സൃഷ്ടിച്ച് തീർത്ഥാടകരെ അകറ്റിനിർത്തുക എന്ന സമീപനത്തിന്റെ ഭാഗമാണ് ഈ ഹർത്താലെന്ന് കാണണം. ക്ഷേത്രങ്ങളിൽ കാണിക്ക ഇടരുത് എന്ന പ്രചരണം നടത്തി ശബരിമലയെ സാമ്പത്തികമായി തകർക്കാനുള്ള പ്രചരണം നടത്തുന്നതിന്റെ തുടർച്ച തന്നെയാണ് ഇത്. സന്നിധാനത്തിൽ രക്തമൊഴുക്കിയും മൂത്രമൊഴിച്ചും അശുദ്ധമാക്കാൻ തീരുമാനിച്ചവർ തന്നെയാണ് ഇപ്പോൾ ഇത്തരം നടപടികളുമായി മുന്നോട്ടുപോകുന്നത് എന്ന് തിരിച്ചറിയണം.


തുലാമാസം നട തുറന്നപ്പോഴും ഹർത്താൽ നടത്തി ഭക്തജനങ്ങളെ ദുരിതത്തിലാഴ്ത്തിയവരാണ് ഇപ്പോൾ വീണ്ടും വൃശ്ചികം ഒന്നിന് ഹർത്താലുമായി രംഗത്തിറങ്ങിയത്. മാത്രമല്ല, ഹർത്താൽ സാധാരണ പ്രഖ്യാപിക്കുമ്പോൾ തീർത്ഥാടകരേയും ശബരിമല സീസണിൽ പത്തനംതിട്ട ജില്ലയേയും എല്ലാവരും ഒഴിവാക്കാറുണ്ട്. ഇക്കാര്യത്തിൽ വിശ്വാസികളോട് കാണിക്കേണ്ട സാമാന്യ മര്യാദ പോലും ഉയർത്തിപ്പിടിക്കാത്തവരാണ് സംഘപരിവാറെന്ന് വ്യക്തമായിരിക്കുകയാണ്. അവസരം മുതലാക്കുക എന്ന ശ്രീധരൻപിള്ളയുടെ പ്രസ്താവനയേയും ഇതുമായി കൂട്ടിവായിക്കേണ്ടതാണ്.


കാലവർഷക്കെടുതിയെ ഒറ്റക്കെട്ടായി നേരിട്ട സംസ്ഥാനം പുനർനിർമ്മാണത്തിന്റെ വഴികളിലൂടെ നീങ്ങുന്ന ഘട്ടത്തിലാണ് കേരളത്തിലാകമാനം സംഘർഷമുണ്ടാക്കി മുന്നോട്ടുപോകുന്നതിന് സംഘപരിവാർ ശ്രമിക്കുന്നത്. സംസ്ഥാനത്തെ മതനിരപേക്ഷതയെ തകർക്കുന്നതിന് ബോധപൂർവ്വമായ അക്രമങ്ങളും ഈ ഹർത്താലിന്റെ മറവിൽ സംഘപരിവാർ സംഘടിപ്പിക്കുകയാണ്. ശബരിമലയെ തകർക്കാനും സംസ്ഥാനത്താകമാനം സംഘർഷം സൃഷ്ടിക്കാനുമുള്ള ശ്രമങ്ങൾക്കെതിരെ ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു.