തിരുവനന്തപുരം: ഗജ ചുഴലിക്കാറ്റ് ഇന്ന് വൈകിട്ടോടെ വീണ്ടും ചുഴലിക്കാറ്റായി മാറുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഗജ തമിഴ്നാട് തീരം വിട്ടതോടെ അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദത്തിന്റെ ശക്തി കുറഞ്ഞിരുന്നു. തുടർന്ന് കേരളത്തിൽ ലഭിച്ചു കൊണ്ടിരുന്ന മഴയുടെ ശക്തി കുറയുകയും ചെയ്തു. എന്നാൽ ഇന്ന് ചുഴലിക്കാറ്റ് വീണ്ടും ശക്തി പ്രാപിക്കുമെന്നാണ് കാലാവസ്ഥാ നിരിക്ഷണ കേന്ദ്രത്തിൽ നിന്നുള്ള മുന്നറിയിപ്പ്. ചുഴലിക്കാറ്റ് രൂപപ്പെടാൻ സാദ്ധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ചൊവ്വാഴ്‌ച വരെ കടലിൽ പോകരുതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ച
എന്നാൾ ന്യൂനമർദ്ദം കൊച്ചിയിൽ നിന്ന് 400 കിലോമീറ്ററോളം പടിഞ്ഞാറ് മാറിയാണ് നിൽക്കുന്നത്. ഇത് തുടർന്നും പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അനുമാനം. ലക്ഷദ്വീപിലും അറബിക്കടലിന്റെ തെക്ക്-കിഴക്കൻ പ്രദേശങ്ങളിലും ശക്തിയായി കാറ്റ് വീശാൻ സാദ്ധ്യതയുണ്ടെന്നും കാലാവസ്ഥാ വിദഗ്ദർ അറിയിച്ചു. ഈ പ്രദേശങ്ങളിൽ കാറ്റിന്റെ വേഗത 55 കി.മി. മുതൽ 90 കി.മി വരെ എത്താനും സാദ്ധ്യതയുണ്ട്. കേരളത്തിന്റെ തീര പ്രദേശങ്ങളിൽ കാറ്റിന്റെ വേഗത 60 കി.മി. വരെ എത്തിയേക്കും. മരങ്ങൾ വൈദ്യുതി തൂണുകൾ എന്നിവയുടെ താഴെ അധികം നിൽക്കുന്നത് ഒഴിവാക്കാനും ജാഗ്രത നിർദേശമുണ്ട്.