abdulla

ആലപ്പുഴ : യാത്ര പൂർത്തിയാക്കാതെയാണ് കുഞ്ഞബ്ദുള്ളയുടെ മടക്കം. മുംബയിൽ നിന്ന് അമ്പതുവർഷത്തിനു ശേഷം കുഞ്ഞബ്ദുള്ള നാട്ടിലേക്ക് വന്നത് അലീമയെ കാണാൻ. എന്നാൽ അലീമയെ കാണും മുമ്പ് 'കുഞ്ഞബ്ദുള്ള" ജീവിതത്തിൽ നിന്നുത്തന്നെ യാത്രയായി. കെ.ടി.സി അബ്ദുള്ള ആദ്യമായി ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമയാണ് 'മൊഹബത്തിൻ കുഞ്ഞബ്ദുള്ള". ഈ സിനിമയിൽ അഭിനയിക്കുമ്പോഴാണ് രോഗബാധിതനായി ആശുപത്രിയിൽ പ്രവേശിക്കുന്നത്.

'ആദ്യ നായക വേഷമാണ്.കുഞ്ഞബ്ദുള്ളയല്ല. വലിയ അബ്ദുള്ളയാണ്. അതിന്റെ സന്തോഷമുണ്ട്. നല്ല കഥാപാത്രമാണ്. ആളുകൾക്ക് ഇഷ്ടപ്പെടും''. രണ്ടാഴ്ച മുമ്പ് തൃശൂർ വടക്കേ സ്റ്റാൻഡിൽ മൊഹബത്തിൻ അബുള്ളയുടെ ചിത്രീകരണം നടക്കുമ്പോൾ കെ.ടി.സി അബ്ദുള്ള പറഞ്ഞു. ആറു ദിവസം കുഞ്ഞബ്ദുള്ളയായി കാമറയ്‌ക്ക് മുന്നിൽ നിന്നു. ഏഴാം ദിവസം രാവിലെ ലൊക്കേഷനിലേക്ക് പുറപ്പെടാൻ ഒരുങ്ങവേ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടു. തുടർന്ന് തൃശൂർ അമല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് കോഴിക്കോട് പി.വി.എസ് ആശുപത്രിയിൽ. സംവിധായകൻ ഷാനു സമദും പ്രൊഡക്ഷൻ കൺട്രോളർ ഷാജി പട്ടിക്കരയും ഒപ്പമുണ്ടായിരുന്നു. വെള്ളിത്തിരയിൽ അവതരിപ്പിച്ച കഥാപാത്രം പോലെ വിശുദ്ധിനിറഞ്ഞ മനസ് കെ.ടി.സി അബ്ദുള്ള ജീവിതത്തിലും സൂക്ഷിച്ചു. ഒരു തനി കോഴിക്കോടുകാരൻ.