narendra-modi

മഹാസമുന്ദ്:കോൺഗ്രസിനെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി നരേന്ദ്രമോദി. ദലിത് നേതാവിനെ 'വലിച്ചു പുറത്തിറക്കിയാണ്’ കോൺഗ്രസിന്റെ അദ്ധ്യക്ഷ സ്ഥാനത്തേക്ക് പാർടി സോണിയ ഗാന്ധിയെ കൊണ്ടു വന്നതെന്ന് മോദി പറഞ്ഞു. പാർടിയുടെ പുതിയ അധ്യക്ഷയായി സോണിയ ഗാന്ധിയെ കൊണ്ടുവരാൻ അന്ന് ദലിത് നേതാവ് സീതാറാം കേസരിയെ പുറത്താക്കി. സീതാറാം കേസരിയെ കോൺഗ്രസ് അദ്ധ്യക്ഷനായി കാലാവധി പൂർത്തിയാക്കാൻ പോലും അവർ സമ്മതിച്ചില്ല. ഛത്തീസ്ഗഢിലെ തിരഞ്ഞെടുപ്പ് റാലിയിൻ സംസാരിക്കുകയായിരുന്നു ന‌രേന്ദ്രമോദി.

'ഒരു കുടുംബത്തിന്റെ നാലു തലമുറ രാജ്യം ഭരിച്ചു. പക്ഷേ അധികാരത്തിലിരുന്നതിന്റെ ആനുകൂല്യം ആ കുടുംബത്തിന് മാത്രമാണ് ലഭിച്ചത്. രാജ്യത്തിന് വേണ്ടി ഒന്നും ചെയ്‌തില്ല.ഛത്തീസ്ഗഡിനും കോൺഗ്രസ് കാലത്തെ കേന്ദ്രഭരണത്തിൽ നിന്നും യാതൊന്നും ലഭിച്ചില്ലെന്നും മോദി കുറ്റപ്പെടുത്തി. പൊതുജനത്തിന് ഒരുപകാരവും ഇതുവരെ ചെയ്യാത്ത ഇവ‌ർ ജനങ്ങളുടെ ആവശ്യം നിറവേറ്റുമെന്ന് പറയുന്നത് എങ്ങനെയാണ് വിശ്വസിക്കുക എന്നും മോദി ചോദിച്ചു.

കോൺഗ്രസിന്റെ ‘ഫോൺ ബാങ്കിംഗ്’രീതിയാണ് രാജ്യത്തെ ബാങ്കുകളെ തകർത്തത്. പാർട്ടിയിൽ നിന്നുള്ള ഒരൊറ്റ ഫോൺവിളി കൊണ്ട് വായ്‌പ ലഭിക്കുമായിരുന്നു. കോൺഗ്രസിന്റെ ആത്‌മമിത്രങ്ങൾക്കായിരുന്നു ഈ ആനുകൂല്യം. പക്ഷേ അതിന്റെ പേരിൽ ദുരിതം സഹിക്കേണ്ടി വന്നത് രാജ്യത്തെ ജനങ്ങൾക്കാണെന്നും മോദി കുറ്റപ്പെടുത്തി. നേരത്തേ കേന്ദ്രത്തിൽ റിമോട്ട് കൺട്രോൾ കൊണ്ടു നിയന്ത്രിക്കപ്പെടുന്ന സർക്കാരായിരുന്നു. ബിജെപിയെ ഭയമുള്ള ഒരു കുടുംബത്തിന്റെ കൈകളിലായിരുന്നു പത്തു വർഷത്തോളം റിമോട്ടെന്നും മോദി പറഞ്ഞു. പ്രസ്തുത കുടുംബത്തിൽ നിന്നല്ലാതെ ഒരാളെ പാർടി അദ്ധ്യക്ഷനാക്കാൻ കോൺഗ്രസിനു ധൈര്യമുണ്ടോയെന്നും മോദി വെല്ലുവിളിച്ചു.