തിരുവനന്തപുരം: ശബരിമലയിൽ നെയ്യഭിഷേകം നടത്തുന്നത് അടക്കമുള്ള കാര്യങ്ങളിൽ ഭക്തർക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ പരമാവധി ഒഴിവാക്കാൻ തീരുമാനിച്ചതായി ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പദ്മകുമാർ പറഞ്ഞു. ശബരിമലയിലെത്തുന്ന ഭക്തർക്ക് സർക്കാരിന്റെയോ പൊലീസിന്റെയോ ഭാഗത്ത് നിന്നും യാതൊരു വിധ ബുദ്ധിമുട്ടുകളും ഉണ്ടാകില്ല. അഥവാ അത്തരത്തിൽ എന്തെങ്കിലും ഉണ്ടായാൽ യുദ്ധകാല അടിസ്ഥാനത്തിൽ പരിഹരിക്കുമെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാദ്ധ്യമങ്ങളോട് വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ ഓഫീസിൽ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുമായി നടത്തിയ കൂടിക്കാഴ്‌ചയ്‌ക്ക് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
നെയ്യഭിഷേകത്തിന് നിലവിലുണ്ടായിരുന്ന നിയന്ത്രണങ്ങൾ കുറയ്‌ക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇനി മുതൽ 3.15 മുതൽ 12.30 വരെ നെയ്യഭിഷേകം നടത്താം. ഇതിന് മുമ്പ് തന്നെ ഭക്തരെ സന്നിധാനത്ത് എത്തിക്കാനുള്ള സൗകര്യങ്ങൾ പൊലീസ് ഒരുക്കും. ഭക്തർക്ക് സന്നിധാനത്തോ നടപ്പന്തലിലോ യാതൊരു നിയന്ത്രണവും ഉണ്ടായിരിക്കില്ല. രാത്രി കാലങ്ങളിൽ സുരക്ഷയെ മുൻനിറുത്തി ഓൺലൈൻ വഴി റൂം ബുക്ക് ചെയ്‌തവരെ മാത്രം സന്നിധാനത്ത് തങ്ങാൻ അനുവദിക്കും. എന്നാൽ കുട്ടികളുമായി എത്തുന്നവരെയും വൃദ്ധരെയും അവശതയുള്ളവരെയും നടപ്പന്തലിൽ തങ്ങാൻ അനുവദിക്കും. മുറികൾ എടുക്കുമ്പോൾ പ്രായമായവർക്കും കുട്ടികളുമായി വരുന്നവർക്കും മുൻഗണന നൽകും. ഭക്തരുടെ സൗകര്യങ്ങളാണ് സർക്കാരിനും ദേവസ്വം ബോർഡിനും പ്രധാനം. എന്നാൽ സന്നിധാനത്തെ സമര കേന്ദ്രമാക്കി മാറ്റാൻ അനുവദിക്കില്ല. ഇക്കാര്യത്തിൽ വിട്ടുവീഴ്‌യില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രളയത്തെ തുടർന്ന് പമ്പയിലെ സൗകര്യങ്ങളെല്ലാം നശിച്ചിരിക്കുകയാണ്. ഇനി ഇവിടെ നിർമാണ പ്രവർത്തനങ്ങൾ നടത്താൻ സുപ്രീം കോടതി വിലക്കുണ്ട്. അതിനാൽ നിലയ്‌ക്കലിനെ പുതിയ ബേസ് ക്യാംപ് ആക്കും. 10,000 പേർക്ക് വിരിവയ്‌ക്കാൻ തരത്തിൽ യുദ്ധകാല അടിസ്ഥാനത്തിൽ ഇവിടെ നിർമാണ പ്രവർത്തനങ്ങൾ നടത്തും. പമ്പയിൽ 1000 പേർക്ക് കൂടി വിരിവെക്കാൻ സൗകര്യമൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.