ksurendran-arrest

തിരുവനന്തപുരം: പൊലീസുകാർ തന്റെ ഇരുമുടിക്കെട്ട് നിലത്തിട്ട് ചവിട്ടിയെന്ന ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രന്റെ ആരോപണവും ഇതിന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ നൽകിയ മറുപടിയും ഇപ്പോൾ കേരളം ചർച്ച ചെയ്യുകയാണ്. ഇരുമുടിക്കെട്ട് മനപ്പൂർവം നിലത്തിട്ട സുരേന്ദ്രൻ വർഗീയ കലാപത്തിനാണ് ശ്രമിച്ചതെന്ന് കടകംപള്ളി ആരോപിച്ചു. ഇതിന് പിന്നാലെ മന്ത്രി തോമസ് ഐസകും സമാനമായ ആരോപണവുമായി രംഗത്തെത്തി. ഇരുമുടിക്കെട്ട് നിലത്ത് വീഴുന്ന ദൃശ്യങ്ങൾ സഹിതമാണ് മന്ത്രിയുടെ വിമർശനം.


അയ്യപ്പഭക്തർ പരമപവിത്രമായി കാണുന്ന ഇരുമുടിക്കെട്ടിനെ രാഷ്ട്രീയ കലാപത്തിനുള്ള ഏറുപടക്കമായി ഉപയോഗിച്ച ബി.ജെ.പി നേതാവ് കെ സുരേന്ദ്രന്റെ തനിനിറം വിശ്വാസികൾ തിരിച്ചറിഞ്ഞു കഴിഞ്ഞുവെന്ന് തോമസ് ഐസക് ആരോപിച്ചു. ഹീനമായ ഈ കൃത്യം സി.സി.ടി.വിയുടെ മുന്നിൽവെച്ചു സുരേന്ദ്രനെക്കൊണ്ട് ചെയ്യിച്ചത് ആരായിരിക്കും എന്ന് അവർക്കു ബോധ്യമായിക്കാണും.ദൃശ്യം വ്യക്തമായി പതിഞ്ഞതറിയാതെ, തന്റെ ഇരുമുടിക്കെട്ട് പൊലീസ് നിലത്തിട്ട് ചവിട്ടിയെന്ന് പത്രക്കാരോട് കള്ളം പറഞ്ഞ സുരേന്ദ്രന് ഇളിഭ്യതയൊന്നും തോന്നാൻ സാധ്യതയില്ല. കാരണം, സംഘികൾക്ക് നുണ ശ്വാസമെടുപ്പും ഹൃദയമിടിപ്പും പോലെ ജീവിതത്തിന്റെ ഭാഗമാണ്. തൊണ്ടിസഹിതം പിടിക്കപ്പെട്ടാലും ജാള്യമൊന്നും തോന്നാൻ സാധ്യതയില്ല.


ഇരുമുടിക്കെട്ട് പൊലീസ് നിലത്തിട്ട് ചവിട്ടിയെന്ന് സുരേന്ദ്രൻ ആരോപിക്കുമ്പോൾ, തറയിൽ നിന്നും ഇരുമുടിക്കെട്ടെടുത്ത് സുരേന്ദ്രനു നൽകുന്ന പത്തനംതിട്ട എസ്.പിയാണ് സി.സി.ടി.വി ദൃശ്യത്തിലുള്ളത്. കൈയോടെ പിടിക്കപ്പെട്ട സുരേന്ദ്രനിപ്പോൾ പ്രതിക്കൂട്ടിലാണ്. വിധിയെഴുതേണ്ടത് യഥാർത്ഥ വിശ്വാസികളും. എങ്ങനെയും കേരളത്തിലൊരു കലാപം സൃഷ്ടിക്കാനുള്ള ദുഷ്ടമനസ്, ഒരു സാക്ഷിമൊഴിയുടെയും സഹായമില്ലാതെ വ്യക്തമായിക്കഴിഞ്ഞു. ഇനി ശിക്ഷ യഥാർത്ഥ വിശ്വാസികൾ വിധിക്കട്ടെയെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പേജിലൂടെ വ്യക്തമാക്കി.