sabarimala-

ശബരിമല : ശബരിമലയിലെ പൊലീസ് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ പ്രതിഷേധിച്ച് വലിയ നടപ്പന്തലിൽ കുത്തിയിരുന്ന് നാമജപ പ്രതിഷേധം നടത്തിയവരെ പൊലീസ് അറസ്റ്റുചെയ്തു നീക്കുന്നു. എസ്.പിയുടെ നേതൃത്വത്തിലാണ് മുഴുവൻ പേരെയും അറസ്റ്റുചെയ്തു നീക്കിയത്. അറസ്റ്റിന് വഴങ്ങാത്തവരെ ബലംപ്രയോഗിച്ചാണ് അറസ്റ്റുചെയ്യുന്നത്. പൊലീസിന്റെയും കമാൻഡോ സംഘത്തിന്റെയും നേതൃത്വത്തിലാണ് അറസ്റ്റ്. സന്നിധാനത്തിന് സമീപത്തെ സ്റ്റേഷനിൽ എത്തിച്ചശേഷം ഇവരെ പമ്പ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റാനാണ് നീക്കം.

രാത്രി 10.30 മണിയോടെ ആരംഭിച്ച പ്രതിഷേധത്തിനൊടുവിലാണ് ഇവരെ അറസ്റ്റ് ചെയ്ത് നീക്കാൻ തീരുമാനിച്ചത്. പ്രതിഷേധത്തിന് നേതൃത്വം നൽകിയവരിൽ നാലുപേരെ കസ്റ്റഡിയിലെടുക്കാൻ പൊലീസ് നേരത്തെ ശ്രമിച്ചിരുന്നു. എന്നാൽ ഒരാളെ മാത്രമായി കസ്റ്റഡിയിലെടുക്കാനാവില്ലെന്നും എല്ലാവരെയും അറസ്റ്റുചെയ്യണമെന്നും ഭക്തർ ആവശ്യപ്പെട്ടു. തുടർന്നാണ് മുഴുവൻ പേരെയും അറസ്റ്റ് ചെയ്ത് മാറ്റാൻ പൊലീസ് തീരുമാനിച്ചത്.

മാളികപ്പുറത്ത് നിന്നാരംഭിച്ച പ്രതിഷേധമാണ് വലിയ നടപ്പന്തലിൽ നാമജപ പ്രതിഷേധമായി മാറിയത്. നട അടച്ചിട്ടും പിരിഞ്ഞുപോകാതെ നിന്ന പ്രതിഷേധക്കാരോട് ഇവിടെ നിന്ന് മാറണമെന്ന് ആവശ്യപ്പെട്ടിട്ടും അവർ തയ്യാറായില്ല. നിരോധനാജ്ഞ നിലനിൽക്കുന്നിടത്ത് പ്രതിഷേധം നടത്താനാവില്ലെന്ന് പറഞ്ഞ് പ്രതിഷേധത്തിന് നേതൃത്വം നൽകിയ നാലുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. എന്നാൽ തങ്ങൾ ശരണം വിളിക്കുക മാത്രമാണ് ചെയ്യുന്നതെന്ന് പ്രതിഷേധക്കാർ പറഞ്ഞു. ഇവർ ഇപ്പോഴും പ്രതിഷേധം തുടരുകയാണ്. നാമജപ ഘോഷയാത്രയായി മാളികപ്പുറത്ത് എത്തിയ പ്രതിഷേധക്കാരുമായി പൊലീസ് ഇപ്പോഴും ചർച്ച നടത്തുകയാണ്. എല്ലാവരെയും അറസ്റ്റ് ചെയ്യണമെന്നാണ് പ്രതിഷേധക്കാർ ആവശ്യപ്പെടുന്നത്.

നെയ്യഭിഷേകത്തിന് എത്തിയവർക്ക് മാളികപ്പുറം ഭാഗത്ത് വിരിവയ്ക്കാൻ പൊലീസ് നേരത്തെ അനുമതി നൽകിയിരുന്നു. എന്നാൽ ഇവരിൽ സംശയമുള്ളവവരെ പൊലീസ് സ്ഥലത്ത് നിന്ന് മാറ്റാൻ തുടങ്ങി. ഇതിനെത്തുടർന്നാണ് പ്രതിഷേധം ആരംഭിച്ചത്. തങ്ങളെ ഇവിടെ തങ്ങാൻ അനുവദിക്കണെമന്നും വിരി വയ്ക്കാൻ കൂടുതൽ സൗകര്യം വേണമെന്നും ആവശ്യപ്പെട്ടാണ് തുടങ്ങിയത്. ചെറുതായി തുടങ്ങിയ നാമജപ പ്രതിഷേധം പിന്നിട് വലിയ പ്രതിഷേധമായി മാറുകയായിരുന്നു. തുടർന്ന് വലിയ നടപ്പന്തലിൽ ഇവർ കുത്തിയിരുന്ന നാമജപം പ്രതിഷേധം നടത്തുകയായിരുന്നു. ഇവരെ അനുനയിപ്പിക്കാൻ പൊലീസ് ചർച്ച നടത്തുകയാണ്.