ശബരിമല: പൊലീസ് നിയന്ത്രണങ്ങളിൽ പ്രതിഷേധിച്ച് നാമജപ പ്രതിഷേധം നടത്തിയ നൂറോളം പേരെ പൊലീസ് അറസ്റ്റ് ചെയ്തതിന്റെ തുടർച്ചയായി ശബരിമലയിൽ വൻ പ്രതിഷേധങ്ങൾക്ക് സാധ്യതയുണ്ടെന്ന് സൂചന. നിരോധനാജ്ഞ നിലനിൽക്കുന്ന ശബരിമലയിൽ പ്രതിഷേധം അനുവദിക്കില്ല എന്ന് പൊലീസ് അറിയിച്ചിരുന്നു. അന്നദാന മണ്ഡപത്തിൽ ആരംഭിച്ച തീർത്ഥാടകരുടെ പ്രതിഷേധം വലിയ നടപ്പന്തലിലേക്ക് പടർന്നു. പിരിഞ്ഞു പോകണമെന്ന് പൊലീസ് ആവശ്യപ്പെട്ടുവെങ്കിലും നാമജപം തങ്ങളുടെ അവകാശമാണെന്ന് പ്രതിഷേധക്കാർ പ്രതികരിച്ചു. തുടർന്ന് വലിയ രീതിയിൽ ബലപ്രയോഗമുണ്ടാകുകയും ചെയ്തു. നെയ്യഭിഷേകം നടത്തണമെന്ന ആവശ്യം പൊലീസ് നിരസിച്ചതാണ് പ്രതിഷേധത്തിന് കാരണമായതെന്ന് ആരോപണമുണ്ട്.
അതിനിടയിൽ ചിലരെ എസ്.പി ബൂട്ടിട്ട് ചവിട്ടി എന്ന ശക്തമായ ആരോപണം ഉയർന്നു. സംഘർഷത്തിൽ മാദ്ധ്യമപ്രവർത്തകരുൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു. അറസ്റ്ര് ചെയ്തവരെ എസ്.പി പ്രതീഷ് കുമാറിന്റെ നേതൃത്വത്തിൽ പമ്പയിലേക്ക് മാറ്റി.
അതേസമയം നിരന്തരമായി അവശ്യപ്പെട്ടിട്ടും പിരിഞ്ഞു പോകാത്തവരെയാണ് അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പ്രതികരിച്ചു. നിയവിരുദ്ധമായി യാതൊന്നും ചെയ്‌തിട്ടില്ല. പൊലീസുകാരെ കയേറ്റം ചെയ്യുക വരെ ചെയ്തതിനെ തുടർന്നാണ് അറസ്റ്ര് എന്നാണ് പൊലീസ് വിശദീകരണം.