jamal-ghashoggi

വാഷിംഗ്ടൺ:സൗദി മാദ്ധ്യമ പ്രവ‌ത്തകൻ ജമാൽ ഖഷോഗി വധത്തിൽ സി.ഐ.എയുടെ അന്തിമ റിപ്പോ‌ർട്ട് നാളെയെന്ന് യു.എസ് പ്രസി‌ഡന്റ് ഡൊണാൾ‌ഡ് ട്രംപ്. ഖഷോഗി വധത്തെ സംബന്ധിച്ച് യു.എസ് അന്തിമ തീരുമാനത്തിൽ എത്തിയിട്ടില്ലെന്നും, സി.ഐ.എ നടത്തിയ അന്വേഷണത്തിന്റെ സമ്പൂർണ റിപ്പോർട്ട് നാളെ ലഭിക്കുമെന്നും ട്രംപ് വ്യക്തമാക്കി. ഖഷോഗിയെ വധിച്ചത് മുഹമ്മദ് ബിൻ സൽമാന്റെ ഉത്തരവു പ്രകാരമാണെന്ന് സി.ഐ.എ കണ്ടെത്തിയതായി കഴിഞ്ഞ ദിവസം മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തിരുന്നു.

'സി.ഐ.എ നിലവിൽ ഒരു വിലയിരുത്തലും നടത്തിയിട്ടില്ല,പുറത്തുവന്നത് അപൂർണ റിപ്പോർട്ടാണ്,പൂർണ നിഗമനം നാളെ ലഭിക്കും.യു.എസിന്റെ നിലപാട് അപ്പോഴറിയാമെന്നും ട്രംപ് കാലിഫോർണിയയിൽ നടന്ന പത്രസമ്മേളനത്തിൽ പറഞ്ഞു. സി.ഐ.എ മേധാവി ജിന ഹാസ്‌പെൽ, സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ എന്നിവരുമായി ശനിയാഴ്ച ട്രംപ് ഫോണിൽ സംസാരിച്ചിരുന്നു. സൗദി കിരീടാവകാശിയെ പ്രതിക്കൂട്ടിലാക്കുന്ന തെളിവുകൾ സി.ഐ.എ, യുഎസ് കോൺഗ്രസ് അടക്കമുള്ള ഭരണകൂട കേന്ദ്രങ്ങളെ ധരിപ്പിച്ചതായാണ് വിവരം. കഴിഞ്ഞ മാസം രണ്ടിനാണ് ഖഷോഖിയെ കാണാതാവുന്നത്. ഇസ്‌താൻബുളിലെ സൗദി കോൺസുലേറ്റിലേക്കു പോയശേഷം ഖഷോഖി മടങ്ങിവന്നില്ല. കോൺസുലേറ്റിൽ വച്ച് ഉദ്യോഗസ്ഥരുമായുണ്ടായ തർക്കത്തിൽ കൊല്ലപ്പെട്ടെന്നാണ് വിശദീകരണം.