kodiyeri-balakrishnan

തിരുവനന്തപുരം:സുവർണക്ഷേത്രം കൈയ്യേറാൻ ശ്രമിച്ച ഖാലിസ്ഥാൻ - സിഖ് തീവ്രവാദികളെപ്പോലെയാണ് ശബരിമലയിൽ ആർ.എസ്.എസും ബി.ജെ.പിയും പെരുമാറുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ ആരോപിച്ചു. ശബരിമലയിലെ സംഘർഷങ്ങൾക്ക് പിന്നിൽ ബി.ജെ.പിയാണ്. സംഘർഷമുണ്ടാക്കാൻ നേതാക്കളെ നിയോഗിച്ച് ബി.ജെ.പി സർക്കുലർ പുറത്തിറക്കിയെന്നും കോടിയേരി ആരോപിച്ചു. തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാന സർക്കാരോ കേരളത്തിലെ ഇടത് സംഘടനകളോ ശബരിമലയിൽ കയറാൻ സ്ത്രീകളെ നിയോഗിച്ചിട്ടില്ല. മണ്ഡല മകരവിളക്കിന് നട തുറന്ന ശേഷം യുവതികളാരും ശബരിമലയിൽ കയറാൻ ശ്രമിച്ചിട്ട് പോലുമില്ല. പിന്നെന്തിനാണ് ബി.ജെ.പി ശബരിമലയെ കലാപഭൂമിയാക്കുന്നതെന്ന് മനസിലാകുന്നില്ല. വിശ്വാസികളുടെ വികാരം മാനിച്ച് സന്നിധാനത്തെ കലാപഭൂമിയാക്കാൻ ആർ.എസ്.എസ് ശ്രമിക്കരുത്. കേരളത്തിൽ കലാപം സൃഷ്‌ടിക്കാനുള്ള ശ്രമങ്ങളാണ് ഇതിന് പിന്നിൽ. ഖാലിസ്ഥാൻ സിഖ് തീവ്രവാദികൾ സുവർണ ക്ഷേത്രം കൈയ്യടക്കി കലാപ ഭൂമിയാക്കാൻ ശ്രമിച്ചത് പോലെയാണ് ശബരിമലയിൽ ആർ.എസ്.എസിന്റെ നീക്കം. ശബരിമല ബലപ്രയോഗത്തിലൂടെ പിടിച്ചെടുക്കാനാണ് ആർ.എസ്.എസ് ശ്രമിക്കുന്നത്. കുട്ടികളെയും സ്ത്രീകളെയും ആർ.എസ്.എസ് മനുഷ്യകവചമാക്കുകയാണ്. ഇതിനെതിരെ മതനിരപേക്ഷ കക്ഷികൾ രംഗത്തിറങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.